ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനായിരത്തിൽ താഴെ പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 8,013 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
വൈറസ് ബാധിതരായി നിലവിൽ 1,02,601 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രാജ്യത്ത് 119 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,765 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,23,07,686 ആയി. മരണസംഖ്യ 5,13,843 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,77,50,86,335 പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്.
നാലാം തരംഗം ജൂൺ മാസത്തിൽ ?
അതിനിടെ കോവിഡ് മൂന്നാം തരംഗം അവസാനിക്കുന്ന സൂചനകൾ നിലനിൽക്കെ, ഇന്ത്യയിൽ ജൂൺ മാസത്തിൽ നാലാം തരംഗമുണ്ടാകുമെന്ന് പ്രവചനം. ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ജൂൺ 22നു രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്ന് വ്യക്തമാക്കുന്നത്.
നാലാം തരംഗം ഒക്ടോബർ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നു. ഓഗസ്റ്റ് 23ന് നാലാം തരംഗം പാരമ്യത്തിലെത്തുമെന്നാണ് പ്രവചനം. നാലാം തരംഗത്തിൽ സ്ഥിതി രൂക്ഷമാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ