'എന്റെ അച്ഛന്‍ ബോംബിട്ടിട്ടുണ്ട്, പക്ഷെ അത് നിങ്ങള്‍ പറഞ്ഞ സ്ഥലത്തല്ല'; ബിജെപിയുടെ ആരോപണത്തിനെതിരെ സച്ചിന്‍

മാളവ്യയുടെ ഈ വാദം പൊളിച്ചുകൊണ്ടാണ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയത്
സച്ചിൻ പൈലറ്റ് / പിടിഐ
സച്ചിൻ പൈലറ്റ് / പിടിഐ

ന്യൂഡല്‍ഹി: മിസോറം തലസ്ഥാനമായ ഐസ്വാളില്‍ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ നേതൃത്വത്തില്‍ ബോംബിട്ടിരുന്നുവെന്ന ബിജെപിയുടെ ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവും മകനുമായ സച്ചിന്‍ പൈലറ്റ്. 1966 മാര്‍ച്ച് 5ന് ഐസ്വാളില്‍ വ്യോമസേന പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയും ബോംബുകള്‍ ഇട്ടുവെന്നാണ് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ ട്വിറ്ററില്‍ ( എക്‌സ്) ആരോപിച്ചത്. 

മാളവ്യയുടെ ഈ വാദം പൊളിച്ചുകൊണ്ടാണ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയത്. അമിത് മാളവ്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി, താങ്കളുടെ പക്കലുള്ളത് തെറ്റായ വിവരങ്ങളും തീയതികളുമാണെന്ന് സച്ചിന്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. 'വ്യോമസേനാ പൈലറ്റെന്ന നിലയില്‍ എന്റെ അച്ഛന്‍ ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ട്.

എന്നാല്‍ അത് മിസോറമില്‍ അല്ല. മറിച്ച് 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ അന്നത്തെ കിഴക്കന്‍ പാകിസ്ഥാനിലായിരുന്നു. മിസോറമില്‍ 1966 മാര്‍ച്ച് അഞ്ചിന് ബോംബിട്ടു എന്നു പറയുന്നതും തെറ്റാണ്. എന്റെ പിതാവ് രാജേഷ് പൈലറ്റ് 1966 ഒക്ടോബര്‍ 29 നാണ് വ്യോമസേനയില്‍ ചേര്‍ന്നതെന്നും' സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റും സച്ചിന്‍ പൈലറ്റ് പുറത്തുവിട്ടു. 

വടക്കുകിഴക്കന്‍ ഇന്ത്യയിലെ സ്വന്തം ജനങ്ങള്‍ക്ക് മേല്‍ ബോംബ് വര്‍ഷിച്ച രാജേഷ് പൈലറ്റിനേയും സുരേഷ് കല്‍മാഡിയേയും, നന്ദി സൂചകമായി ഇന്ദിരാഗാന്ധി പിന്നീട് രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരികയും, കോണ്‍ഗ്രസ് ഇവരെ കേന്ദ്രമന്ത്രിമാരായി ആദരിക്കുകയും ചെയ്തുവെന്നാണ് അമിത് മാളവ്യ സമൂഹമാധ്യമക്കുറിപ്പിലൂടെ ആരോപിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com