നീറ്റ് പരീക്ഷ റദ്ദാക്കണം; തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ നിരാഹാര സമരം

നീറ്റ് പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ ഏകദിന നിരാഹാര സമരം
മന്ത്രിമാരുടെ നിരാഹാര സമരം/ട്വിറ്റര്‍
മന്ത്രിമാരുടെ നിരാഹാര സമരം/ട്വിറ്റര്‍


ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ ഏകദിന നിരാഹാര സമരം. നീറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ അച്ഛനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് പരീക്ഷയ്ക്ക് എതിരെ നിലപാട് ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയത്. നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. 

നീറ്റ് കടമ്പ കടക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷമാണ് മന്ത്രിമാര്‍ നിരാഹാര സമരം ആരംഭിച്ചത്. മന്ത്രി ഉദയനിധി സ്റ്റാലിന്‍ ആണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. 

നീറ്റ് പരീക്ഷയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്ക്ക് തടസ്സമായ നീറ്റ് റദ്ദാക്കും. ഈ ദിശയില്‍ സ്വീകരിക്കാന്‍ കഴിയാവുന്ന നിയമപരമായ നടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിച്ച് വരികയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നീറ്റ് എന്ന മതില്‍ തകര്‍ന്നുവീഴുമെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു.

നീറ്റ് പരീക്ഷയ്ക്ക് എതിരായി തമിഴ്നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ ഒരിക്കലും താന്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി പറഞ്ഞിരുന്നു. 'ഞാനാണ് ബില്ലിന് അനുമതി നല്‍കേണ്ട അവസാനയാള്‍. ഒരിക്കലും ഞാനത് ചെയ്യില്ല. എന്റെ കുട്ടികള്‍ക്ക് ബൗദ്ധികപരമായ വൈകല്യമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുട്ടികള്‍ മത്സരിക്കാനും മികച്ച നിലവാരം പുലര്‍ത്തുന്നവരാകാനും ഞാന്‍ ആഗ്രഹിക്കുന്നു.' അദ്ദേഹം പറഞ്ഞു.

'ഞാന്‍ ഒരിക്കലും നീറ്റ് ബില്ലിന് ക്ലിയറന്‍സ് നല്‍കില്ല, അത് നിങ്ങളോട് വ്യക്തമായി പറയുകയാണ്. എന്നിരുന്നാലും കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയം ആയതിനാല്‍ അത് രാഷ്ട്രപതിയ്ക്ക് അയച്ചിരിക്കുകയാണ്.' അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ ഒഴിവാക്കണം എന്നാണ് തമിഴ്നാട് സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നത്. നേരത്തെ, നീറ്റിന് എതിരായ ബില്ല് സ്റ്റാലിന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നെങ്കിലും അദ്ദേഹം ഒപ്പിടാതെ തിരിച്ചയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com