ന്യൂഡല്‍ഹി: ഛത്തീസ് ഗഡിനും മധ്യപ്രദേശിനും പിന്നാലെ പുതുമുഖത്തെ മുഖ്യമന്ത്രിയാക്കി പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് ബിജെപി. ഛത്തീസ് ഗഡില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും മധ്യപ്രദേശില്‍ ഒബിസിക്കാരനെയും നേതാവാക്കിയപ്പോള്‍, സവര്‍ണ വിഭാഗത്തില്‍പ്പെട്ട ഭജന്‍ലാല്‍ ശര്‍മയാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നത്.
ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ഭജന്‍ലാല്‍ ശര്‍മ ആദ്യമായിട്ടാണ് നിയംസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഭരത്പൂരില്‍ നിന്നുള്ള ഭജന്‍ ലാലിനെ, അവിടെ വിജസാധ്യതയുള്ള സീറ്റ് ഇല്ലാത്തതിനാല്‍ സംഗനീര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുകയായിരുന്നു. ഇവിടെ കോണ്‍ഗ്രസിലെ പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഭജന്‍ലാല്‍ നിയമസഭയിലെത്തുന്നത്.
എബിവിപിയിലൂടെ പൊതു പ്രവര്‍ത്തന രംഗത്തിറങ്ങിയ ഭജന്‍ ലാല്‍, ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. നാലു തവണ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ കാലം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നേതാവാണ് ഭജന്‍ലാല്‍ ശര്‍മ.
പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദധാരിയാണ് 56 കാരനായ ഭജന്‍ ലാല്‍ ശര്‍മ. ഒന്നര കോടിയുടെ ആസ്തി ഉണ്ടെന്നാണ് ഭജന്‍ ലാല്‍ ശര്‍മ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. രണ്ടു ഉപമുഖ്യമന്ത്രിമാരെയും ജയ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. രജപുത് വിഭാഗത്തില്‍പ്പെട്ട ദിയാകുമാരി, പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട പ്രേംചന്ദ് ബൈര്‍വ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ