ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഗ്രാമത്തില്‍ എത്തിയ കടുവ നാട്ടുകാരുടെ ഉറക്കം കെടുത്തി. മതിലില്‍ ഇരിപ്പുറപ്പിച്ച കടുവ ഒരു രാത്രി മുഴുവനാണ് അവിടെ തന്നെ കഴിഞ്ഞത്. ഇതോടെ പരിഭ്രാന്തരായ ഗ്രാമവാസികള്‍ രാത്രി മുഴുവന്‍ കടുവയെ നിരീക്ഷിച്ച് ചുറ്റിലുമായി തടിച്ചുകൂടി. ഒടുവില്‍ മയക്കുവെടിവെച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ പിടികൂടി.
പിലിബിത്ത് ജില്ലയിലെ കടുവാസംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കടുവ കാളിനഗറിലെ അറ്റ്‌കോണ ഗ്രാമത്തില്‍ എത്തിയത്. മതിലില്‍ വിശ്രമിക്കുന്ന കടുവയെ കണ്ട് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുരയ്ക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കടുവയെ കണ്ടതോടെ പരിഭ്രാന്തിയിലായ നാട്ടുകാര്‍ കടുവയ്ക്ക് ചുറ്റിലും തടിച്ചുകൂടി.
എന്നാല്‍ കടുവ മതിലില്‍ നിന്ന് നീങ്ങാന്‍ കൂട്ടാക്കാതെ അവിടെ തന്നെ ഇരിപ്പുറപ്പിച്ചു. കടുവയുടെ ആക്രമണത്തില്‍ നിന്ന് ഗ്രാമവാസികളെ രക്ഷിക്കാന്‍ മതിലിനും ചുറ്റിലും വല കെട്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംരക്ഷണവലയം തീര്‍ത്തു. രാത്രി മുഴുവന്‍ മതിലില്‍ തന്നെ കഴിച്ചുകൂട്ടിയ കടുവ രാവിലെയായിട്ടും അനങ്ങാന്‍ കൂട്ടാക്കിയില്ല. ഗ്രാമത്തില്‍ കടുവ എത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ടാണ് എന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഒടുവില്‍ മയക്കുവെടിവെച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ പിടികൂടുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ