ന്യൂഡല്‍ഹി: ഏതൊരു പ്രശ്‌നത്തിനും പരിഹാരവുമുണ്ടാകും. ഇത് കണ്ടെത്തുക എന്നതാണ് പ്രധാനം. കല്യാണത്തിന് തൊട്ടുമുന്‍പ് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 27കാരന്‍ ഇനി എങ്ങനെ നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടത്തുമെന്ന ചോദ്യം ഉന്നയിച്ചിരിക്കാം. എന്നാല്‍ ആശുപത്രി തന്നെ വിവാഹമണ്ഡപമാക്കി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ കല്യാണം നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ട വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
കിഴക്കന്‍ ഡല്‍ഹി സ്വദേശിയായ അവിനാശ് കുമാറിനാണ് കല്യാണത്തിന് നാലുദിവസം മുന്‍പ് രോഗം ബാധിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുത്തനെ താഴ്ന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നവംബര്‍ 27നാണ് കല്യാണം തീരുമാനിച്ചിരുന്നത്. 25നാണ് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടകരമായ നിലയായ 10,000ലേക്കാണ് അവിനാശിന്റെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞത്. കടുത്ത പനിയില്‍ ആശുപത്രി കിടക്കയില്‍ അവിനാശ് കിടക്കുന്നത് കണക്കിലെടുത്ത് കല്യാണം മാറ്റിവെയ്ക്കാന്‍ വരന്റെ വീട്ടുകാര്‍ ആലോചന തുടങ്ങി. ഈസമയത്ത് പ്രതിശ്രുത വധു അനുരാധയും കുടുംബം ആരോഗ്യവിവരങ്ങള്‍ അറിയാന്‍ മാക്‌സ് വൈശാലി ആശുപത്രിയില്‍ എത്തി അവിനാശ് കുമാറിനെ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനമാണ് വഴിത്തിരിവായത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മുന്‍കൂട്ടി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആശുപത്രിയില്‍ വെച്ച് കല്യാണം നടത്താനുള്ള ആശയം ഉയര്‍ന്നുവരികയായിരുന്നു. വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ആരംഭിക്കുകയും അതിഥികളെ ക്ഷണിക്കുകയും ചെയ്തിട്ട് കല്യാണം മാറ്റിവെയ്ക്കുന്നത് വധുവിന്റെ വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് ആശുപത്രിയില്‍ വച്ച് തന്നെ പറഞ്ഞു ഉറപ്പിച്ച സമയത്ത് വിവാഹം നടത്താനുള്ള ആശയം വധുവിന്റെ വീട്ടുകാര്‍ മുന്നോട്ടുവെച്ചതെന്ന് വരന്റെ വീട്ടുകാര്‍ പറയുന്നു.
വലിയ ഹാളില്‍ വിവാഹം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. വരന് അസുഖം ബാധിച്ച പശ്ചാത്തലത്തില്‍ ലളിതമായി വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വധുവിന്റെയും വരന്റെയും ചുരുങ്ങിയ ബന്ധുക്കള്‍ മാത്രം പങ്കെടുത്ത് ലളിതമായ രീതിയിലാണ് വിവാഹം നടത്തിയത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് അനുമതി ലഭിച്ചതോടെ ആശുപത്രി ഹാളില്‍ വച്ചായിരുന്നു വിവാഹം.ഷെര്‍വാണി ധരിച്ചാണ് വരന്‍ കല്യാണത്തിന് വന്നത്. ഇരുവരും പരസ്പരം വരണമാല്യം അണിയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ