രത്‌ലം (മധ്യപ്രദേശ്): ബലാത്സംഗ കേസില്‍ പ്രതി ചേര്‍ത്തതിന് സര്‍ക്കാരില്‍നിന്ന് പതിനായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുറ്റവിമുക്തനായ യുവാവ് കോടതിയില്‍. താനും കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ്, കാന്തിലാല്‍ ഭീല്‍ എന്ന മുപ്പത്തിയഞ്ചുകാരന്‍ പറയുന്നത്.
2018 ജൂലൈയിലാണ് ഭീലിനെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച് യുവതി പൊലീസിനെ സമീപിച്ചത്. സഹോദരന്റെ വീട്ടുപടിക്കല്‍ ഇറക്കിവിടാം എന്നു പറഞ്ഞു കൂടെക്കൂട്ടിയ ഭീല്‍ ബലാത്സംഗം ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. പിന്നീട് തന്നെ മറ്റൊരാള്‍ക്കു കൈമാറി. ഇയാള്‍ ആറു മാസം തന്നെ ബലാത്സംഗം ചെയ്തതായും യുവതി പരാതിയില്‍ പറഞ്ഞു. 2020 ഡിസംബറില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഭീലിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി.
പ്രായമായ അമ്മയും ഭാര്യയും മൂന്നു മക്കളുമാണ് വീട്ടിലുള്ളത്. താന്‍ അറസ്റ്റിലായതോടെ ഇവര്‍ പട്ടിണിക്കു സമാനമായ അവസ്ഥയില്‍ ആയിരുന്നെന്ന്, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഭീല്‍ പറയുന്നു. 10,006.02 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. മനുഷ്യജീവിതം വിലപ്പെട്ടതാണ്. അതുകൊണ്ടാണ് ഇത്ര വലിയ തുക നഷ്ടപരിഹാരം തേടിയത്. പതിനായിരം കോടി രൂപയാണ് ഭീല്‍ തന്റെ ജീവിതത്തിനു വിലയിട്ടത്. മറ്റു പല കാരണങ്ങളിലുമായാണ് ആറു കോടി രണ്ടു ലക്ഷം രുപ.
മനുഷ്യനു ദൈവം നല്‍കിയ വരദാനമായ ലൈംഗികാനന്ദം ഇല്ലാതാക്കിയതിനു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. രണ്ടു ലക്ഷമാണ് വക്കീല്‍ ഫീസ് ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ