ന്യൂഡല്‍ഹി: നികുതി വെട്ടിപ്പും തട്ടിപ്പും തടയാന്‍ ബാങ്കുകള്‍ പരിശോധന കടിപ്പിച്ചേക്കും. വാര്‍ഷികാടിസ്ഥാനത്തില്‍ നിശ്ചിത പരിധിയ്ക്ക് മുകളിലുള്ള വ്യക്തിഗത ഇടപാടുകളുടെ നിയമസാധുത പരിശോധിക്കാന്‍ മുഖം തിരിച്ചറിയുന്നതിനുള്ള ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഐറിസ് സ്‌കാന്‍ എന്നി സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. സംശയം തോന്നുന്ന നിശ്ചിത പരിധിക്ക് മുകളിലുള്ള ഇടപാടുകളെ മാത്രമാണ് ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കുക എന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊതു, സ്വകാര്യ ബാങ്കുകള്‍ ഇത് നടപ്പാക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പൊതുമാര്‍ഗരേഖയൊന്നും ബാങ്കുകള്‍ പുറത്തിറക്കിയിട്ടില്ല. ഇത്തരം പരിശോധന നിര്‍ബന്ധമല്ല. പാന്‍ കാര്‍ഡ് പങ്കുവെയ്ക്കാതെ, സര്‍ക്കാരിന്റെ മറ്റു തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് നികുതി സംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്ന കേസുകളിലാണ് ഇത്തരം പരിശോധന രീതി അവലംബിക്കുക. എന്നാല്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒരു സാമ്പത്തികവര്‍ഷം 20ലക്ഷത്തിന് മുകളിലുള്ള നിക്ഷേപമോ, പിന്‍വലിക്കലോ ആണ് പരിശോധനയ്ക്ക് വിധേയമാകുക. ഇവിടെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആണ് പങ്കുവെച്ചതെങ്കില്‍ അതും നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബറില്‍ ഫിംഗര്‍ പ്രിന്റ് റെക്കഗ്നിഷന്‍ പരാജയപ്പെടുകയാണെങ്കില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഐറിസ് സ്‌കാനിങ് എന്നിവ ഉപയോഗിച്ച് ബാങ്കുകള്‍ക്ക് പരിശോധന നടത്താവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ