ലണ്ടൻ: യുകെയിൽ ഗതാഗത കുരുക്കിനെ തുടർന്ന് നടുറോഡിൽ ഒരു കൂട്ടം മലയാളി വിദ്യാർഥികൾ ഡാൻഡ് ചെയ്യുന്ന വിഡിയോ വൈറലായതിന് പിന്നാലെ വിവാദവും. നോർവിച്ചിന് സമീപം 'എ റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിനെ തുടർന്ന് വിദ്യാർഥികൾ പുറത്തിറങ്ങി നൃത്തം ചെയ്യുകയായിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാം റീൽസിലൂടെ വൈറലായ വിഡിയോയ്‌ക്ക് ഇപ്പോൾ രൂക്ഷ വിമർശനമാണ് നേരിടുന്നത്.
വിഡിയോയ്‌ക്കെതിരെ മലയാളികളാണ് ഏറ്റവും കൂടുതൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. നടുറോഡിലെ ഇത്തരം പ്രകടനങ്ങൾ യുകെ ഹൈവേ കോഡിനെതിരാണെന്നും അന്യദേശത്ത് വന്ന് ഇങ്ങനൊക്കെ ചെയ്യുന്നത് മൂലം തദ്ദേശീയര്‍ വംശീയ മനോഭാവത്തോടെ പെരുമാറുമെന്നുമാണ് വിമർശനം. അനന്തു സുരേഷ് എന്ന യുവാവിന്റെ മിസ്റ്റർ ഗ്ലോബ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോയാണ് വൈറലായത്. രണ്ട് വർഷത്തെ പഠനം പൂര്‍ത്തിയാക്കി യൂണിവേഴ്സിറ്റിയുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടപ്പോള്‍ ഒരു മണിക്കൂറും 20 മിനിറ്റും വഴിയില്‍ കുടുങ്ങി. അപ്പോഴാണ് നൃത്തം ചെയ്തതെന്നും വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ യുവാവ് പറഞ്ഞു.
വാഹന നമ്പർ വിഡിയോയിൽ ഉള്ളതിനാൽ ഡിവിഎല്‍എയില്‍ പരാതി എത്തിയാല്‍ നടപടി ഉറപ്പാണെന്നും ചിലർ കമന്റ് ചെയ്‌തു. വിദേശികൾ കേരളത്തിൽ വന്ന് ഇത്തരത്തിൽ നീണ്ട നിരയുള്ള ഗതാഗത കുരുക്കിൽ നൃത്തം ചെയ്താൽ എന്താവും പ്രതികരണമെന്ന ചർച്ച സോഷ്യൽമീഡിയയിൽ ഇപ്പോൾ സജീവമായിട്ടുണ്ട്. ഏഴ് ലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ