തൃശൂർ: 'മഴമിഴി'യിൽ ഭിന്നശേഷി കലാപ്രതിഭകൾക്കൊപ്പം ചെണ്ടയിൽ താളത്തിൽ കൊട്ടിക്കയറി മന്ത്രി ആർ ബിന്ദു. സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഭാരത് ഭവന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷി സര്‍ഗോത്സവം മഴമിഴി കംപാഷന്‍ സമാപന സമ്മേളനത്തിലായിരുന്നു കുട്ടികള്‍ക്കൊപ്പം ചെണ്ട കൊട്ടി മന്ത്രിയുടെ ആഹ്ലാദ പ്രകടനം. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തതിന് പിന്നാലെ കുട്ടികൾക്കൊപ്പം മന്ത്രിയും കൂടുകയായിരുന്നു. മന്ത്രി കൊട്ടിത്തുടങ്ങി, കുട്ടികൾ ഒപ്പം കൊട്ടിക്കയറി.
അവസരങ്ങള്‍ പരമാവധി വിനിയോഗിച്ച് കര്‍മ്മ മേഖലകളില്‍ സജീവമായും ആത്മവിശ്വാസത്തോടെയും മുന്നേറണമെന്നും വ്യക്തിത്വ വികസനത്തെയും ബന്ധങ്ങളെയും കല സ്ഫുടം ചെയ്‌തെടുക്കുമെന്നും മന്ത്രി പറഞ്ഞു. പി ബാലചന്ദ്രന്‍ എംഎല്‍എ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ല ഭിന്നശേഷിക്കാരായ കലാകാരന്മാർ സർഗോത്സവത്തിൽ പങ്കെടുത്തു. ചേറൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ വെള്ളി, ശനി ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 660 കലാകാരന്മാർ പങ്കെടുത്തു. ചിത്രരചന, പെയിന്റിംഗ്, ചെണ്ടമേളം. നൃത്തയിനങ്ങൾ തുടങ്ങി നിരവധി വിഭാഗങ്ങളിൽ കുട്ടികൾ മത്സരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ