മുംബൈ: കാവേരി നദീജല തർക്കത്തെത്തുടർന്ന് തമിഴ്നാട്ടിൽ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിൽ ഐപിഎൽ ടൂർണമെന്റിന്റെ ചെന്നൈയിലെ വേദി മാറ്റാൻ ബിസിസിഐ തീരുമാനിച്ചു. ചെന്നൈയിലെ വേദി പൂനെയിലേക്ക് മാറ്റാനാണ് തീരുമാനം. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശേഷിക്കുന്ന ഹോം ഗ്രൗണ്ടായി പൂനെയെ നിശ്ചയിച്ചതായി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശേഷിക്കുന്ന ഹോം മത്സരങ്ങളാണ് പൂനയിലേക്ക് മാറ്റിയത്. ഐപിഎൽ മത്സരങ്ങൾക്കുവേണ്ട സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് വേദി മാറ്റുന്നതെന്ന് ബിസിസിഐ അധികൃതർ അറിയിച്ചു. വേദി മാറ്റുകയല്ലാതെ വേറെ നിർവാഹമുണ്ടായിരുന്നില്ലെന്നും രാജീവ് ശുക്ല പറഞ്ഞു.
കളിക്കാരുടെയും കാണികളുടെയും സുരക്ഷ പ്രധാനമാണ്. ഇതിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. തമിഴ്നാട്ടിലെ കാണികൾക്ക് മൽസരം കാണാനുള്ള അവസരം നഷ്ടമായതിൽ ദുഖമുണ്ട്. സുരക്ഷാപ്രശ്നത്തിൽ പൊലീസ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ ബിസിസിഐയ്ക്ക് മുന്നിൽ മറ്റു വഴികളില്ലെന്ന് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി കെ ഖന്ന പറഞ്ഞു.
തിരുവനന്തപുരം, വിശാഖപട്ടണം, ലഖ്നൗ എന്നിവിടങ്ങളാണ് ചെന്നൈയ്ക്ക് പകരം ഐപിൽ വേദിയാക്കാൻ നേരത്തെ പരിഗണിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം പൂനെയ്ക്ക് നറുക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിന്റെ സീസണിലെ ആദ്യ ഹോം മാച്ച് എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്നു. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ രവീന്ദ്ര ജഡേജ, ഡു പ്ലസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നേരെ ഗ്യാലറിയില്‍ നിന്നും ഗ്രൗണ്ടിലേക്ക് ഷൂ എറിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹോം മത്സരങ്ങളുടെ വേദി മാറ്റുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ