തിരുവനന്തപുരം: ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം പൊരുതുന്നു. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെന്ന നിലയിലാണ്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കേരളം പൊരുതി കയറിയാണ് മികച്ച സ്കോറിലേക്കെത്തിയത്. കളി അവസാനിപ്പിക്കുമ്പോൾ 77 റൺസുമായി വിനൂപ് മനോഹരൻ ക്രീസിലുണ്ട്.
155 റൺസെടുക്കുമ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്ടമായി പരുങ്ങിയ കേരളത്തെ ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന വിനൂപ്- ജലജ് സക്‌സേന സഖ്യമാണ് രക്ഷിച്ചത്. വിനൂപിന് മികച്ച പിന്തുണ നൽകിയ ജലജ് 68 റൺസെടുത്ത് പുറത്തായതിന് പിന്നാലെ ആദ്യ ദിനത്തിലെ കളി അവസാനിപ്പിക്കുകയായിരുന്നു.
നേരത്തെ ആദ്യ ബാറ്റിങിനിറങ്ങിയ കേരളത്തിനായി 77 റണ്‍സെടുത്ത രാഹുല്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. വിഎ ജഗദീഷ് (0), വത്സന്‍ ഗോവിന്ദ് (4), സഞ്ജു സാംസണ്‍ (24), സച്ചിന്‍ ബേബി (0), വിഷ്ണു വിനോദ് (24) എന്നിവരാണ് തുടക്കത്തിൽ പുറത്തായ താരങ്ങൾ.
മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ അക്കൗണ്ട് തുറക്കും മുന്‍പേ വിഎ ജഗദീഷിനെ കേരളത്തിന് നഷ്ടമായി. പിന്നാലെ രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടര്‍ 19 ക്യാപ്റ്റന്‍ വത്സൽ ഗോവിന്ദിനെ വികാസ് മിശ്രയും പുറത്താക്കി. അണ്ടര്‍ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനാണ് വത്സലിനെ ടീമിലെത്തിച്ചത്. എന്നാല്‍ അരങ്ങേറ്റത്തില്‍ തിളങ്ങാന്‍ വത്സലിന് സാധിച്ചില്ല. പിന്നാലെ നല്ല തുടക്കം ലഭിച്ച സഞ്ജു ഇത്തവണയും നിരാശപ്പെടുത്തി. രാഹുലുമൊത്ത് മൂന്നാം വിക്കറ്റില്‍ 61 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഞ്ജു പുറത്താകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ