മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതൽ മെൽബണിൽ. ക്രിസ്മസ് പിറ്റേന്നത്തെ അവധി ആഘോഷത്തെ ബോക്സിങ് ഡേ ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. രണ്ടാം ടെസ്റ്റിലെ തോൽവിയും, ഓപ്പണർമാരുടെ തുടർച്ചയായ പരാജയവും, ടീം സെലക്ഷൻ വിവാദവുമെല്ലാം ഇന്ത്യയെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
അതിനിടെ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അന്തിമ ഇലവനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും, മുരളി വിജയും പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായി. മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി.
മായങ്കിന്റെ അരങ്ങേറ്റ മത്സരം കൂടിയാകും മെല്‍ബണ്‍ ടെസ്റ്റ്. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 295-ാമത്തെ താരമാണ് മായങ്ക്. മായങ്കിനൊപ്പം രോഹിത് ശര്‍മയോ ഹനുമ വിഹാരിയോ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. അതേസമയം പരിക്കേറ്റ ആർ അശ്വിന് മൂന്നാം ടെസ്റ്റും നഷ്ടമാകും. ഉമേഷ് യാദവിനു പകരമാണ് ജഡേജ ഇടംപിടിച്ചത്.
എല്ലാ വര്‍ഷവും ക്രിസ്മസ് പിറ്റേന്നു മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റുകളില്‍ എതിരാളികളെ തകര്‍ത്തെറിഞ്ഞതിന്റെ ചരിത്രമാണ് ഓസീസിന്റേത്. ഒന്നാം ടെസ്റ്റിൽ 31 റൺസിന് ജയം ഇന്ത്യക്കൊപ്പമായിരുന്നെങ്കിൽ, പെർത്തിലെ പേസ് പിച്ചിൽ ഓസീസ് 146 റൺസിന്റെ തകർപ്പൻ ജയവുമായി പരമ്പരയിലേക്ക് തിരിച്ചെത്തി. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇരുവരും ഇപ്പോൾ 1-1ന് സമാസമത്തിലാണ്. ഇതോടെ മെല്‍ബണിൽ വിജയം നേടുന്ന ടീമിന് പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാനാകും.
ഇന്ത്യന്‍ ടീം: ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ