പരമ്പര പിടിക്കാന്‍ ഇന്ത്യ തകര്‍ത്തടിക്കണം; 213 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ന്യൂസിലാന്‍ഡ്‌

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കീവീസ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എടുത്തു
പരമ്പര പിടിക്കാന്‍ ഇന്ത്യ തകര്‍ത്തടിക്കണം; 213 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ന്യൂസിലാന്‍ഡ്‌

ട്വന്റി20 പരമ്പര ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്‍ 213 റണ്‍സിന്റെ വിജയ ലക്ഷ്യം വെച്ച് ന്യൂസിലാന്‍ഡ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കീവീസ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എടുത്തു. 72 റണ്‍സ് എടുത്ത മണ്‍റോയുടെ ഇന്നിങ്‌സിലൂടെയാണ് കീവീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 

40 പന്തില്‍ നിന്നും അഞ്ച് സിക്‌സും ആറ് ഫോറും പറത്തിയാണ് മണ്‍റോ മടങ്ങിയത്. ഓപ്പണിങ്ങില്‍ സീഫേര്‍ട്ടും മണ്‍റോയും കൂടി 80 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. സീഫേര്‍ട്ടിന് പിന്നാലെ എത്തിയ കെയിന്‍ വില്യംസനെ കൂട്ടുപിടിച്ച് മണ്‍റോയ 13 ഓവറില്‍ ടീം സ്‌കോര്‍ 135ലെത്തിച്ചു. ഈ സമയം മണ്‍റോയെ ഹര്‍ദിക്കിന്റെ കൈകളില്‍ എത്തിച്ച് കുല്‍ദീപ് ആ ഭിഷണി തീര്‍ത്തു. 

എന്നാല്‍ രണ്ടാം ട്വന്റി20യില്‍ നിര്‍ത്തിയിടത്ത് നിന്നും തുടങ്ങുകയായിരുന്നു ഗ്രാന്‍ഡ്‌ഹോം. അവസാന ഓവറുകളില്‍ ഗ്രാന്‍ഡ്‌ഹോം തകര്‍ത്തു കളിച്ചു. 15 പന്തില്‍ നിന്നും മൂന്ന് ഫോറും ഒരു സിക്‌സും പറത്തി നിന്ന ഗ്രാന്‍ഡ്‌ഹോമിനെ ഭുവി ധോനിയുടെ കൈകളില്‍ എത്തിച്ചു. ഗ്രാന്‍ഡ്‌ഹോമിനെ മടക്കിയെങ്കിലും സ്‌കോര്‍ 200 കടക്കുന്നതില്‍ നിന്നും കീവീസിനെ തടയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. ഡാരിയലും, ടെയ്‌ലറും ചേര്‍ന്ന് കീവീസ് സ്‌കോര്‍ ഇരുന്നൂറ് കടത്തി.

ഓപ്പണര്‍ സീഫേര്‍ട്ടിന്റെ വിക്കറ്റാണ് ഇന്ത്യ ആദ്യം വീഴ്ത്തിയത്. 
ഓപ്പണര്‍ തിം സീഫേര്‍ട്ട് 25 പന്തില്‍ നിന്നും മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തി പുറത്തായി. കുല്‍ദീപിന്റെ പന്തില്‍ ധോനി സീഫേര്‍ട്ടിനെ സ്റ്റംപ് ചെയ്ത് മടക്കുകയായിരുന്നു. സ്റ്റംപിന് പിന്നിലെ ധോനിയുടെ മികവാണ് ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയെ തുണച്ചത്. ഔട്ട്‌സൈഡ് ഓഫായി എത്തിയ കുല്‍ദീപിന്റെ ഡെലിവറിയില്‍ മുന്നോട്ട് വന്ന് സീഫേര്‍ട്ട് ബാറ്റ് വെച്ചുവെങ്കിലും പന്ത് ധോനിയുടെ കൈകളിലേക്കെത്തി. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ സീഫേര്‍ട്ടിനെ ധോനി മടക്കി. 

ഇന്ത്യന്‍ ബൗളിങ് നിരയില്‍  ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹ്മദ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ തല്ല് വാങ്ങിക്കൂട്ടി. രണ്ടാം ട്വന്റി20യില്‍ മികവ് കാണിച്ച ക്രുനാല്‍ ഹാമില്‍ട്ടണിലേക്ക് എത്തിയപ്പോള്‍ നാല് ഓവറില്‍ 54 റണ്‍സാണ് വഴങ്ങിയത്.ഹര്‍ദിക് നാല് ഓവറില്‍ 44 റണ്‍സും, ഖലീല്‍ അഹ്മദ് മൂന്ന് ഓവറില്‍ 35 റണ്‍സും വഴങ്ങി. ഖലീല്‍ ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യന്‍ ബൗളര്‍മാരില്‍ കുല്‍ദീപാണ് ഭേദപ്പെട്ട് നിന്നത്. കുല്‍ദീപ് നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com