'സംപൂജ്യ'നായി മടങ്ങി കോഹ്‌ലി; മൂന്ന് വിക്കറ്റുകൾ നഷ്ടം; കരുതലോടെ ബാറ്റ് വീശി ഇന്ത്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2021 10:47 AM |
Last Updated: 05th March 2021 10:48 AM | A+A A- |

ചേതേശ്വർ പൂജാരയുടെ വിക്കറ്റെടുത്ത ജാക്ക് ലീഷ്/ ട്വിറ്റർ
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 66 പന്തുകള്‍ നേരിട്ട പൂജാര 17 റണ്‍സുമായി മടങ്ങി. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് ചേര്‍ക്കാന്‍ മാത്രമേ പൂജാരയ്ക്ക് സാധിച്ചുള്ളു. ജാക്ക് ലീഷ് ഇന്ത്യന്‍ വിശ്വസ്തനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
പിന്നാലെ എത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എട്ട് പന്തുകള്‍ മാത്രം നേരിട്ട് സംപൂജ്യനായി കൂടാരം കയറി. ബെന്‍ സ്റ്റോക്‌സിനാണ് വിക്കറ്റ്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 205 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 22 റണ്‍സുമായി രോഹിത് ശര്‍മയും 1 റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്ക് ഇംഗ്ലീഷ് സ്‌കോറിന് ഒപ്പമെത്താന്‍ 162 റണ്‍സ് കൂടി വേണം.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായിരുന്നു. 55 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സും 46 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുമെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടണ്‍ സുന്ദര്‍ സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഡൊമിനിക് സിബ്ലി (2), സാക് ക്രൗളി (9), ക്യാപ്റ്റന്‍ ജോ റൂട്ട് (5) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.
പിന്നാലെ ക്രീസില്‍ ഒന്നിച്ച ജോണി ബെയര്‍സ്‌റ്റോ ബെന്‍ സ്‌റ്റോക്ക്‌സ് സഖ്യം ഇംഗ്ലണ്ടിനായി നാലാം വിക്കറ്റില്‍ 48 റണ്‍സ് ചേര്‍ത്തു. 28 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ മടക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് സ്‌റ്റോക്ക്‌സും ഒലി പോപ്പും ചേര്‍ന്ന് സ്‌കോര്‍ 121 വരെയെത്തിച്ചു. അര്‍ധ സെഞ്ച്വറി നേടിയ സ്‌റ്റോക്ക്‌സിനെ (55) പുറത്താക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടര്‍ന്ന് ഒലി പോപ്പിനൊപ്പം ഡാനിയല്‍ ലോറന്‍സും ചേര്‍ന്നതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 166 വരെയെത്തി. ഈ സമയം 29 റണ്‍സെടുത്ത പോപ്പിനെ അശ്വിന്‍ മടക്കി. പിന്നാലെ എത്തിയ ബെന്‍ ഫോക്‌സ് (1) വന്നപാടേ മടങ്ങി. 46 റണ്‍സെടുത്ത ലോറന്‍സിനെ അക്‌സര്‍ പട്ടേല്‍ തന്നെ മടക്കി. ഡൊമിനിക് ബെസ്സ് (3), ജാക്ക് ലീച്ച് (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ജെയിംസ് ആന്‍ഡേഴ്‌സന്‍ 10 റണ്‍സോടെ പുറത്താകാതെ നിന്നു.