മുംബൈ: ഐപിഎല്ലില്‍ മികച്ച വിജയങ്ങളുമായി രാജസ്ഥാന്‍ റോയല്‍സ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായി മാറുകയാണ് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഐപിഎല്ലില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കീഴടക്കിയ പോരാട്ടത്തില്‍ ഒരു അപൂര്‍വ റെക്കോര്‍ഡ് അശ്വിന്‍ സ്വന്തം പേരില്‍ ചേര്‍ത്തു.
ഐപിഎല്ലില്‍ 150 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഓഫ് സ്പിന്നര്‍ എന്ന അപൂര്‍വ നേട്ടമാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. ഹര്‍ഭജന്‍ സിങ് മാത്രമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഏക ഓഫ് സ്പിന്നര്‍. ഐപിഎല്ലില്‍ 150ന് മുകളില്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ എട്ടാമനായും അശ്വിന്‍ മാറി.
ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ മൂന്ന് വിക്കറ്റുകളാണ് അശ്വിന്‍ പിഴുതത്. മത്സരത്തിനിറങ്ങുമ്പോള്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു റെക്കോര്‍ഡിലേക്ക് താരത്തിന് വേണ്ടിയിരുന്നത്. ആര്‍സിബി താരം രജത് പടിദറിനെ പുറത്താക്കി അശ്വിന്‍ നേട്ടം സ്വന്തം പേരിലാക്കി. പിന്നാലെ സുയാഷ് പ്രഭുദേശായ്, ഷഹബാസ് അഹമ്മദ് എന്നിവരെ കൂടി പുറത്താക്കി വിക്കറ്റ് നേട്ടം 152ല്‍ എത്തിച്ചു.
ഈ സീസണില്‍ അഞ്ച് കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ അശ്വിനെ ടീമിലെത്തിച്ചത്. യുസ്‌വേന്ദ്ര ചഹലിനൊപ്പം മാരക പ്രഹരശേഷിയുള്ള സ്പിന്‍ സഖ്യമായി താരം ടീമിന് മുതല്‍ക്കൂട്ടായി മാറുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ