പാരിസ്: ലീഗ് വണ്ണില്‍ ക്ലെര്‍മോണ്ട് ഫുട്ടിനെ എതിരില്ലാത്ത 5 ഗോളിന് തകര്‍ത്ത് പിഎസ്ജി. രണ്ട് വട്ടം വല കുലുക്കി മെസി തുടക്കം ഗംഭീരമാക്കിയപ്പോള്‍ ഇവിടെ അര്‍ജന്റൈന്‍ താരത്തില്‍ നിന്ന് വന്ന അക്രോബാറ്റിക് ഷോട്ടാണ് ആരാധകരെ വിസ്മയിപ്പിക്കുന്നത്.
9ാം മിനിറ്റില്‍ നെയ്മറാണ് പിഎസ്ജിയുടെ ഗോള്‍ വല കുലുക്കി തുടങ്ങിയത്. 26ാം മിനിറ്റില്‍ ഹക്കിമിയും 38ാം മിനിറ്റില്‍ മാര്‍ക്യുനോസ് ഗോള്‍ നേടി. 80ാം മിനിറ്റിലാണ് മെസിയുടെ ആദ്യ ഗോള്‍ വന്നത്. പരിക്കേറ്റ എംബാപ്പെയ്ക്ക് പുറത്തിരിക്കേണ്ടി വന്നെങ്കിലും പിഎസ്ജിയെ അത് പിന്നോട്ടടിച്ചില്ല.
നെയ്മറുമായി പാസ് കളിച്ചാണ് 80ാം മിനിറ്റില്‍ മെസി തന്റെ ആദ്യ ഗോളിലേക്ക് എത്തിയത്. 86ാം മിനിറ്റിലാണ് മെസിയുടെ തകര്‍പ്പന്‍ ഗോള്‍ എത്തിയത്. ലിയാന്‍ഡ്രോ പരദെസിന്റെ പാസ് നെഞ്ചിലെടുത്ത് അക്രോബാറ്റിക് ഓവര്‍ഹെഡ് കിക്കിലൂടെ വല കുലുക്കി.
മെസിയുടെ അസിസ്റ്റില്‍ നിന്നാണ് നെയ്മറുടെ ആദ്യ ഗോളും വന്നത്. സറബിയ ഇടത് ഫഌങ്കില്‍ പന്ത് ഗോള്‍ ലൈന്‍ കടക്കുന്നതിന് മുന്‍പേ മെസിയിലേക്ക് നല്‍കി. എന്നാല്‍ മെസി പിറകിലേക്ക് ഫ്‌ളിക്ക് ചെയ്ത് പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന നെയ്മറിലേക്ക് നല്‍കി. നെയ്മര്‍ പന്ത് വലയിലേക്കും എത്തിച്ചു.
പിഎസ്ജിയിലേക്ക് എത്തിയ ആദ്യ സീസണ്‍ നിരാശയോടെയാണ് മെസി അവസാനിപ്പിച്ചിരുന്നത്. എന്നാല്‍ രണ്ടാം സീസണിലേക്ക് എത്തുമ്പോള്‍ സൂപ്പര്‍ താരം ഗോള്‍ വേട്ട നടത്തുമെന്ന പ്രതീക്ഷയാണ് ക്ലെര്‍മോണ്ടിനെതിരായ കളിയോടെ ആരാധകരിലേക്ക് വരുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ