ലണ്ടന്‍: ലാറ്റിനമേരിക്കല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ നിലവാരത്തെ ചോദ്യം ചെയ്ത എംബാപ്പെയ്ക്ക് മറുപടി നല്‍കി മെസി. ഏതൊരു യൂറോപ്യന്‍ രാജ്യത്തേയും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇപ്പോള്‍ അതിനുള്ള അവസരമാണ് വന്നിരിക്കുന്നതെന്നും മെസി പറഞ്ഞു.
ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരങ്ങളുടെ നിലവാരം കുറവാണ്. അത് യൂറോപ്യന്‍ ടീമുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. കഴിഞ്ഞ് പോയ ലോകകപ്പുകള്‍ അതിന് തെളിവാണ് എന്നുമാണ് എംബാപ്പെ പറഞ്ഞത്. ഇതിനെതിരെ പല താരങ്ങളും പ്രതികരണവുമായി എത്തി. ഇപ്പോഴിതാ മെസിയും.
സമുദ്ര നിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള കൊളംബിയ, അവിടുത്തെ ചൂട്, വെനസ്വേല...വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഈ രാജ്യങ്ങളിലെല്ലാമുള്ളത്. അതോടൊപ്പം തന്നെ അവരെല്ലാം മികച്ച ടീമുകളുമാണ്. മികച്ച കളിക്കാരും ഫുട്‌ബോളുമാണ് അവിടെയുള്ളത്. ഏത് യൂറോപ്യന്‍ രാജ്യത്തേയും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്, മെസി പറഞ്ഞു.
എംബാപ്പെ എന്താണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല
ലാറ്റിനമേരിക്കന്‍ മത്സരങ്ങളെ കുറിച്ച് സ്‌പെയ്‌നില്‍ ഉള്ളവരുമായി സംസാരിക്കാറുണ്ടായിരുന്നതായി മെസി പറഞ്ഞു. എംബാപ്പെ എന്താണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. ലോകകപ്പ് യോഗ്യതാ മത്സരം കഴിഞ്ഞ് വന്നതിന് ശേഷം അവിടെ നേരിട്ട പ്രയാസങ്ങളെ കുറിച്ചും യോഗ്യത നേടാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം സ്‌പെയ്‌നില്‍ ഉള്ളവരോട് സംസാരിച്ചിരുന്നു, മെസി വ്യക്തമാക്കി.
യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക നേടിയ അര്‍ജന്റീനയും വ്യാഴാഴ്ച പുലര്‍ച്ചെ 12.15നാണ് നേര്‍ക്കുനേര്‍ വരുന്നത്. യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ ശക്തി ഏറ്റുമുട്ടുമ്പോള്‍ ആര് ജയിച്ച് കയറും എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ലോകകപ്പിന് മുന്‍പ് യൂറോപ്യന്‍ ടീമിനെതിരെ കളത്തിലിറങ്ങുന്നത് അര്‍ജന്റീനക്ക് ഗുണം ചെയ്യും. ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ ഇറ്റലി മറ്റൊരു നാണക്കേട് കൂടി ഒഴിവാക്കാനാവും ശ്രമിക്കുക.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ