സിഡ്‌നി; ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ ന്യൂസിലൻഡിനെ നേരിടും. മത്സരത്തിന് മഴ ഭീഷണിയാണ്. ആദ്യമത്സരം നടക്കുന്ന സിഡ്നിയിൽ 90 ശതമാനമാണ് മഴയ്‌ക്ക് സാധ്യത.
ഇന്ന് നടക്കുന്ന രണ്ടാംമത്സരം അഫ്‌ഗാനിസ്ഥാനും ഇംഗ്ലണ്ടും തമ്മിലാണ്. ആകെ 12 ടീമുകളാണ് സൂപ്പർ 12ൽ പ്രവേശിച്ചിട്ടുള്ളത്. ഗ്രൂപ്പുഘട്ടം ജയിച്ചെത്തിയ നാല് ടീമുകളും ഇതിൽ ഉൾപ്പെടും. ഗ്രൂപ്പ് ഒന്നിൽ ഓസീസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, അയർലൻഡ് ടീമുകളാണ്. ഇതിൽ ലങ്കയും അയർലൻഡും പ്രാഥമികറൗണ്ട് കടന്നെത്തിയ ടീമുകളാണ്.
ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്നു. നെതർലൻഡ്‌സ്, സിംബാബ്‌വെ ടീമുകൾ ആദ്യറൗണ്ട് ജയിച്ചവരാണ്. ഇന്ത്യ നാളെ ആദ്യകളിയിൽ പാകിസ്ഥാനെ നേരിടും. മെൽബണാണ് വേദി. ഇവിടെയും മഴ ഭീഷണിയുണ്ട്. ഗ്രൂപ്പുഘട്ടത്തിൽ എല്ലാ ടീമുകളും പരസ്‌പരം ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിലെയും കൂടുതൽ പോയിന്റ് നേടുന്ന രണ്ടുവീതം ടീമുകൾ സെമിയിൽ. നവംബർ 13നാണ് ഫൈനൽ.
ആരോൺ ഫിഞ്ച് നയിക്കുന്ന നിലവിലെ ചാമ്പ്യൻമാരായ ഓസീസ് ടീമിൽ ഡേവിഡ് വാർണർ, മിച്ചെൽ മാർഷ്, മാർകസ് സ്‌റ്റോയിനിസ്, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഹാസെൽവുഡ് എന്നീ മുൻനിര താരങ്ങളുണ്ട്. കെയ്‌ൻ വില്യംസനാണ് ന്യൂസിലൻഡിനെ നയിക്കുന്നത്. ഡെവൺ കോൺവെ, മാർടിൻ ഗുപ്‌റ്റിൽ, ജിമ്മി നീഷം, ട്രെന്റ് ബോൾട്ട് തുടങ്ങിയവരാണ് കിവീസിന്റെ ശക്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ