ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃധിമാന്‍ സാഹയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ച മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജുംദാറിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ബിസിസിഐ. ബിസിസിഐ നിയോഗിച്ച 3 അംഗ കമ്മറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഭിമുഖം നല്‍കാന്‍ വിസമ്മതിച്ചതിനാണ് വൃധിമാന്‍ സാഹയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ബോറിയ മജുംദാര്‍ സന്ദേശങ്ങള്‍ അയച്ചത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും വിലക്ക് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറി. ഇതോടെ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാനും ബോറിയ മജുംദാറിന് കഴിയില്ല.
ബ്ലാക്ക് ലിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് ഐസിസിയോടും ബിസിസിഐ ആവശ്യപ്പെടുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് സാഹയെ ഒഴിവാക്കിയതിന് പിന്നാലെയാണ് മജുംദാറിന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് താരം ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റിന് ഞാന്‍ നല്‍കിയ സംഭാവനകള്‍ക്കെല്ലാം ഇതാണ് ബഹുമാന്യനായ മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് എനിക്ക് ലഭിക്കുന്നത്, വാട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് സാഹ ട്വിറ്ററില്‍ കുറിച്ചു.
ഇനി ഒരിക്കലും നിങ്ങളെ ഇന്റര്‍വ്യൂ ചെയ്യില്ല. അധിക്ഷേപങ്ങള്‍ ഞാന്‍ ലഘുവായെടുക്കില്ല. ഇത് ഞാന്‍ ഓര്‍ത്തിരിക്കും എന്നെല്ലാമാണ് ബോറിയ മജുംദാര്‍ സാഹയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ അരുണ്‍ ധുമല്‍, കൗണ്‍സിലര്‍ പ്രാഭ്‌തേജ് സിങ് എന്നിവരടങ്ങുന്ന കമ്മറ്റിയാണ് മജുംദാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ