ഇസ്ലാമബാദ്: ഏഷ്യാ കപ്പിനു പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ വേദിയും പാകിസ്ഥാനു നഷ്ടമാകുമെന്നു റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ വേദിയായി ദുബൈ തിരഞ്ഞെടുക്കപ്പെട്ടേക്കും. അതല്ലെങ്കില്‍ ഹൈബ്രിഡ് മോഡല്‍ പരീക്ഷിക്കാനും നീക്കമുണ്ട്.
2025ലാണ് പോരാട്ടം. എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാല്‍ പാകിസ്ഥാനിലേക്ക് കളിക്കാന്‍ ഇന്ത്യ വര്‍ഷങ്ങളായി പോകാറില്ല. ഏഷ്യാ കപ്പിലെ നാല് മത്സരങ്ങള്‍ മാത്രമാണ് ഇത്തവണ പാകിസ്ഥാന് വേദിയൊരുക്കാന്‍ അവസരം കിട്ടിയത്. ശേഷിച്ച ഒന്‍പത് മത്സരങ്ങള്‍ ശ്രീലങ്കയ്ക്കായിരുന്നു. സമാന രീതിയായിരിക്കും ചാമ്പ്യന്‍സ് ട്രോഫിയിലും നടക്കാന്‍ പോകുന്നത്. അല്ലെങ്കില്‍ ദുബൈ ഒറ്റ വേദിയാകും.
1996ല്‍ ഏകദിന ലോകകപ്പ് ഇന്ത്യക്കും ശ്രീലങ്കയ്ക്കുമൊപ്പം പാകിസ്ഥാനും വേദിയായിരുന്നു. അതിനു ശേഷം പാകിസ്ഥാനു വേദിയൊരുക്കാന്‍ ലഭിക്കുന്ന, ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന പോരാട്ടമാണ് ചാമ്പ്യന്‍സ് ട്രോഫി. 2008 മുതല്‍ പാക് മണ്ണില്‍ ഇന്ത്യ ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇരു ടീമുകളും തമ്മില്‍ അവസാനമായി ഉഭയകക്ഷി പരമ്പര നടന്നത് 2012-13 വര്‍ഷത്തിലാണ്. അന്നു വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പരയാണ് കളിച്ചത്.
അതിനിടെ ഐസിസിയുമായി വേദി സംബന്ധിച്ചു പാക് ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിന്റെ വേദി തങ്ങള്‍ക്കു തന്നെ അനുവദിച്ച് ഒപ്പു വയ്ക്കണമെന്നും ഇന്ത്യ മത്സരിക്കാന്‍ എത്തില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നും പിസിബി വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ