ലിസ്ബന്‍: യൂറോ യോഗ്യതാ പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ ടീമുകള്‍ വിജയം സ്വന്തമാക്കി. പോര്‍ച്ചുഗല്‍ സ്ലോവാക്യയെ 3-2നും ഫ്രാന്‍സ് കരുത്തരായ ഹോളണ്ടിനെ 1-2നും വീഴ്ത്തി. ഇരു ടീമുകളും അടുത്ത വര്‍ഷം ജര്‍മനിയില്‍ നടക്കുന്ന യൂറോ കപ്പിനു യോഗ്യതയും ഉറപ്പിച്ചു. ഓസ്ട്രിയയെ 2-3നു പരാജയപ്പെടുത്തി ബെല്‍ജിയവും ബെര്‍ത്ത് ഉറപ്പിച്ചു.
പോര്‍ച്ചുഗലിനായി വെറ്ററന്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടി. ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെയും ഇരട്ട ഗോളുകള്‍ വലയിലാക്കി.
മത്സരത്തിന്റെ 18ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസിലൂടെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. 29ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി റൊണാള്‍ഡോ ടീം സ്‌കോര്‍ രണ്ടില്‍ എത്തിച്ചു.
എന്നാല്‍ രണ്ടാം പകുതി തുടങ്ങി 69ാം മിനിറ്റില്‍ സ്ലോവാക്യ ഗോള്‍ മടക്കി. മൂന്ന് മിനിറ്റിനുള്ളില്‍ പോര്‍ച്ചുഗല്‍ ക്രിസ്റ്റിയാനോയിലൂടെ തന്നെ ലീഡുയര്‍ത്തി. 80ാം മിനിറ്റില്‍ സ്ലോവാക്യ രണ്ടാം ഗോള്‍ നേടിയെങ്കിലും പിന്നീട് ഗോള്‍ വഴങ്ങാതെ പോര്‍ച്ചുഗല്‍ ജയം ഉറപ്പിച്ചു.
ഹോളണ്ടിനെതിരെ കളിയുടെ ഇരു പകുതികളിലായാണ് എംബാപ്പെ വല ചലിപ്പിച്ചത്. ഹോളണ്ടിന്റെ ആശ്വാസ ഗോള്‍ കളിയുടെ അവസാന ഘട്ടത്തിലാണ് വന്നത്. പക്ഷേ സമനില പിടിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
ഏഴാം മിനിറ്റില്‍ തന്നെ എംബാപ്പെ വല ചലിപ്പിച്ചു. തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ ലീഡ് താരം 53ാം മിനിറ്റില്‍ രണ്ടാക്കി ഉയര്‍ത്തി. ഹോളണ്ടിന്റെ ഗോള്‍ 83ാം മിനിറ്റില്‍ ക്വിലന്‍ഡ്‌സ്‌കി ഹാര്‍ട്മന്‍ നേടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ