തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കാര്യവട്ടത്തെ മൂന്നാം ഏകദിന പോരാട്ടത്തില്‍ ബാറ്റിങ് വിരുന്ന്. ശുഭ്മാന്‍ ഗില്ലിന് പിന്നാലെ വിരാട് കോഹ്‌ലിയും സെഞ്ച്വറി കുറിച്ചു. 85 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സും സഹിതമാണ് കോഹ്‌ലിയുടെ ശതകം. കരിയറിലെ 46ാം ഏകദിന സെഞ്ച്വറിയാണിത്. പരമ്പരയിൽ താരം നേടുന്ന രണ്ടാം സെഞ്ച്വറി.
ഗില്ലിന് പിന്നാലെ കോഹ്‌ലിയും സെഞ്ച്വറിയടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. 44 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെന്ന നിലയില്‍. 93 പന്തില്‍ 124 റണ്‍സുമായി കോഹ്‌ലിയും 30 പന്തില്‍ 37 റണ്‍സുമായി ശ്രേയസ് അയ്യരും ക്രീസില്‍.
89 പന്തില്‍ 11 ഫോറുകളും രണ്ട് സിക്‌സും സഹിതമാണ് ഗില്‍ 100 തികച്ചത്. ആകെ 97 പന്തില്‍ 14 ഫോറുകളും രണ്ട് സിക്‌സും സഹിതം 116 റണ്‍സ് താരം കണ്ടെത്തി. കരിയറിലെ രണ്ടാം ഏകദിന സെഞ്ച്വറിയാണ് ഗില്‍ നേടിയത്. ഗില്ലിനെ രജിത ബൗള്‍ഡാക്കി.
രണ്ടാം വിക്കറ്റില്‍ കോഹ്ലിയും ഗില്ലും ചേര്‍ന്ന് 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗില്ലിന് പിന്നാലെ എത്തിയ ശ്രേയസ് അയ്യരും മികവില്‍ ബാറ്റ് വീശിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിന്റെ വഴിയിലാണ്.
ടോസ് നേടി ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് നഷ്ടമായത്. ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. 16ാം ഓവറില്‍ ഇന്ത്യ 100 കടന്നു. രോഹിത്- ശുഭ്മാന്‍ ഗില്‍ സഖ്യം ഓപ്പണിങില്‍ 95 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
16ാം ഓവറിലെ രണ്ടാം പന്തിലാണ് രോഹിത് മടങ്ങിയത്. ചമിക കരുണരത്നെയുടെ പന്തില്‍ ആവിഷ്‌ക ഫെര്‍ണാണ്ടോ രോഹിതിന്റെ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. 49 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം രോഹിത് 42 റണ്‍സടിച്ചാണ് മടങ്ങിയത്.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ