ബെനോനി: കഴിഞ്ഞവർഷം ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ ലോക ചാമ്പ്യന്മാരായതിൽ 'കുട്ടി' താരങ്ങൾ പകരംവീട്ടുമോ?.ഫൈനൽ കഴിഞ്ഞ് മൂന്ന് മാസം മാത്രം ആകുന്നതിനിടെ, അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇരുടീമുകളും വീണ്ടും മുഖാമുഖം. ദക്ഷിണാഫ്രിക്കയിലെ ബെനോനി വില്ലോമുർ പാർക്കിൽ പകൽ ഒന്നരയ്ക്കാണ് 50 ഓവർ ഫൈനൽ. യുവനിരയുടെ ആവേശപ്പോരിൽ ആര് ജയിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ഇന്ത്യയുടെ ലക്ഷ്യം ആറാംകിരീടമാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ടൂർണമെന്റിലുടനീളം മികച്ച ഫോമിലാണ്. ഒറ്റക്കളിയും തോൽക്കാതെയാണ് കലാശപ്പോരിന് അർഹത നേടിയത്. ക്യാപ്‌റ്റൻ ഉദയ് സഹരനാണ് റണ്ണടിയിൽ ഒന്നാമൻ. ആറുകളിയിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും നേടിയ രാജസ്ഥാൻകാരൻ 389 റൺ സ്വന്തമാക്കി. മുഷീർഖാനും (338) സച്ചിൻദാസും (294) ബാറ്റിങ്ങിലെ നെടുംതൂണുകളാണ്. വിക്കറ്റ് നേട്ടത്തിൽ മൂന്നാമതുള്ള സ്‌പിന്നർ സൗമി പാണ്ഡേയാണ് ബൗളിങ്ങിൽ പ്രതീക്ഷ. ലോകകപ്പിൽ17 വിക്കറ്റാണ് സമ്പാദ്യം.
ഓസ്‌ട്രേലിയയുടെ ലക്ഷ്യം നാലാംകിരീടമാണ്. സെമിയിൽ പാകിസ്ഥാനോട് ഒരു വിക്കറ്റിന് പൊരുതിക്കയറുകയായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. പേസർ ടോം സ്‌ട്രാക്കറാണ് പ്രധാന ആയുധം. ബാറ്റർമാരിൽ ഹാരി ഡിക്‌സനും (267) ഹഗ് വീബ്‌ജെനുമാണ് (256) പ്രധാനികൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ