ചരിത്രനേട്ടവുമായി ആന്‍ഡേഴ്‌സന്‍, ടെസ്റ്റില്‍ 700 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളര്‍; ഇന്ത്യയ്ക്ക് 259 റണ്‍സ് ലീഡ്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 259 റണ്‍സ് ലീഡ്
ജയിംസ് ആന്‍ഡേഴ്‌സന്‍
ജയിംസ് ആന്‍ഡേഴ്‌സന്‍പിടിഐ

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 259 റണ്‍സ് ലീഡ്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഇന്ന് 33 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. വാലറ്റത്തില്‍ നന്നായി ബാറ്റ് ചെയ്ത കുല്‍ദീപും ബുമ്രയ്ക്കും ഇന്ന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. കുല്‍ദീപ് 30 റണ്‍സും ബുമ്ര 20 റണ്‍സുമാണ് നേടിയത്. അതിനിടെ ടെസ്റ്റില്‍ പേസ് ബൗളര്‍മാരില്‍ ആദ്യമായി 700 വിക്കറ്റ് നേടുന്ന താരം എന്ന ഖ്യാതി ജയിംസ് ആന്‍ഡേഴ്‌സനെ തേടി എത്തി. കുല്‍ദീപ് യാദവിനെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്‌സന്‍ ചരിത്രം കുറിച്ചത്. ബൗളര്‍മാരില്‍ ഷെയ്ന്‍ വോണും മുത്തയ്യ മുരളീധരനുമാണ് ആന്‍ഡേഴ്‌സന് തൊട്ടുമുന്നില്‍. 187 ടെസ്റ്റില്‍ നിന്നാണ് ആന്‍ഡേഴ്‌സന്‍ നാഴികക്കല്ല് പിന്നിട്ടത്.

രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാനും (56) അരങ്ങേറ്റ താരം ദേവ്ദത്ത് പടിക്കലും (65) മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മികച്ച ടോട്ടല്‍ കണ്ടെത്തുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ, ഒറ്റ ദിവസം കൊണ്ട് 300ലധികം റണ്‍സ് ആണ് അടിച്ചെടുത്തത്.

162 പന്തുകളില്‍ 103 റണ്‍സാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെയാണിത്. മൂന്ന് സിക്സും 13 ഫോറും ഉല്‍പ്പെടെ ശുഭ്മാന്‍ ഗില്‍ 110 റണ്‍സ് നേടി പുറത്തായി. രോഹിത്തിനെ ബെന്‍ സ്റ്റോക്സും ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്സനുമാണ് മടക്കിയത്.

ദേവ്ദത്ത് പടിക്കലിനെയും സര്‍ഫറാസ് ഖാനെയും ഷുഐബ് ബഷീറാണ് മടക്കിയത്. റൂട്ടിന്റെ കൈകളിലെത്തിയാണ് സര്‍ഫറാസിന്റെ മടക്കം. പിന്നാലെയെത്തിയവര്‍ക്ക് തുടക്കക്കാരുടെ അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല. രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറേല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (പൂജ്യം) എന്നിവര്‍ വേഗത്തില്‍ മടങ്ങി. ടീം സ്‌കോര്‍ 427-ല്‍ നില്‍ക്കേ മൂന്നുപേരാണ് വിക്കറ്റ് കളഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹിമാചല്‍പ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവിചന്ദ്രന്‍ അശ്വിനുമാണ് സന്ദര്‍ശകരുടെ കഥകഴിച്ചത്. കുല്‍ദീപ് അഞ്ചും അശ്വിന്‍ നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റുകള്‍ നേടി.

15 ഓവറില്‍ 72 റണ്‍സ് വിട്ടുനല്‍കിയാണ് കുല്‍ദീപ് അഞ്ചുവിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യത്തെ നാല് വിക്കറ്റും കുല്‍ദീപിനായിരുന്നു. 11.4 ഓവര്‍ എറിഞ്ഞ് 51 റണ്‍സ് വിട്ടുനല്‍കിയാണ് അശ്വിന്‍ തന്റെ നൂറാം ടെസ്റ്റ് മത്സരം നാല് വിക്കറ്റ് നേട്ടത്തോടെ ഗംഭീരമാക്കിയത്. ജഡേജ 10 ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റെടുത്തു.

ജയിംസ് ആന്‍ഡേഴ്‌സന്‍
സന്തോഷ് ട്രോഫി ഫൈനലില്‍ സര്‍വീസസ് - ഗോവ പോരാട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com