കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കുടിയന്‍മാര്‍ക്ക് വേണേല്‍ കുറച്ച് ഗമയിലൊക്കെ നടക്കാം. അച്ചടക്കത്തോടെ ക്യൂ നിന്നും അല്ലാതെയും നികുതിയായി നല്‍കിയത് 9,803.45 കോടി രൂപയാണ്. പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നും ഖജനാവിലെത്തിയ നികുതി വരുമാനത്തിന്റെ 97.3% വരുമിത്. സംസ്ഥാന സര്‍ക്കാരിന്റെ ആകെ നികുതി വരുമാനത്തിന്റെ പത്ത് ശതമാനം സമാഹരിക്കുന്നതും ബിവറേജസ് കോര്‍പറേനാണെന്ന് സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ആകെ തൊണ്ണൂറോളം പൊതുമേഖലാ സ്ഥാപനങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്.സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് രണ്ടാം സ്ഥാനത്തുള്ളത്. 0.73 ശതമാനമാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഖജനാവിലേക്ക് എത്തിക്കുന്നത്. സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുന്ന മാവേലി -ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.മലബാര്‍ സിമന്റ്‌സ്, കെഎസ്എഫ്ഇ തുടങ്ങിയവയാണ് തൊട്ടു പിന്നിലെ സ്ഥാനങ്ങളില്‍.
കെഎസ്ആര്‍ടിസിയുടെ സ്ഥിതി പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നികുതിവരുമാനം കൊണ്ട് ജീവനക്കാരെ പോറ്റാന്‍ വേണ്ടി മാത്രമാണ് കെഎസ്ആര്‍ടിസി നിലവില്‍ ഓടുന്നത്. ലാഭകരമായ റൂട്ടുകളിലേക്ക് കെഎസ്ആര്‍ടിസി വഴി തിരിച്ചുവിടണമെന്നും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുക മാത്രമാണ് കെഎസ്ആര്‍ടിസി ലാഭകരമാക്കാനുള്ള വഴിയെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സാമൂഹ്യക്ഷേമവും സാമ്പത്തിക ഭദ്രതയും ഒന്നിച്ച് സ്വന്തമാക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കഴിയുന്ന സ്ഥിതിയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. സര്‍ക്കാര്‍ സബ്‌സിഡികള്‍ വാങ്ങി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ സേവനം നല്‍കി ആകര്‍ഷിക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ