നിലയ്ക്കല്‍ : ശബരിമലയില്‍ ഭക്തരുടെ വിശ്വാസത്തെ മാനിക്കാത്ത സര്‍ക്കാര്‍ നടപടി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇത്രയും ഗൗരവമേറിയ വിഷയത്തില്‍ ഭക്തരുടെ വിശ്വാസത്തെ മാനിക്കാതിരിക്കുകയാണ് സര്‍ക്കാര്‍. ഭക്തരോടൊപ്പം, വിശ്വാസത്തോടൊപ്പം നില്‍ക്കേണ്ട ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റിനെ മുഖ്യമന്ത്രി വിളിച്ച് ശാസിക്കുകയും, ഒരു കാരണവശാലും ഭക്തരുടെ വികാരത്തോടൊപ്പം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നില്‍ക്കരുതെന്ന് ശാഠ്യം പിടിക്കുകയുമായിരുന്നു.
ഇതുവരെ ഇവിടെ വന്ന 10 വയസ്സിന് താഴെയും 50 വയസ്സിന് മുകളിലും പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും അമ്മൂമ്മമാര്‍ക്കും അമ്മമാര്‍ക്കും വിരിവെക്കാന്‍ സൗകര്യമോ, പ്രത്യേക ശൗചാലയ സംവിധാനമോ, സർക്കാരുകൾ ഒരുക്കിയിട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കാനായി സര്‍ക്കാര്‍ വന്‍തോതില്‍ പൊലീസ് സേനയെ വിന്യസിച്ച, ഭക്തരുടെ വിശ്വാസത്തെ വെല്ലുവിളിക്കുകയാണ്.
വഴി തടയാനുള്ള സ്വാതന്ത്ര്യം ഉണ്ടോ എന്നാണ് പൊലീസ് ചോദിക്കുന്നത്. എന്നാല്‍ ഇവിടെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും വേണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഇത് ഇടതു സര്‍ക്കാരിന്റെ, വിശിഷ്യാ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രിത അജണ്ടയുടെ ഭാഗമാണ്.
ഭക്തര്‍ വിഷയത്തെ ഏറ്റെടുത്താല്‍ ഒരു പൊലീസിനും തടയാനാകില്ല. അതിന് ഒരു പാര്‍ട്ടിയുടെയും പിന്തുണ വേണ്ട. ഒരു സംഘടനയുടെയും പിന്തുണ വേണ്ട. ശബരിമല ശാസ്താവിനെ സംരക്ഷിക്കാന്‍ ഭക്തരായ അയ്യപ്പന്മാര്‍ തീരുമാനമെടുത്താല്‍ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ