പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ വേണ്ടിവന്നാൽ നിയമം കൈയിലെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. വിശ്വാസം തകർക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നതിനാൽ ചെറുക്കാൻ തങ്ങളും തയാറാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
നിലവിലെ സാഹചര്യത്തിന് സർക്കാർ കനത്ത വില നൽകേണ്ടി വരും. പൊലീസും ദേവസ്വം മന്ത്രിയും തമ്മിൽ ഒത്തുകളിക്കുകയാണ്. വേണ്ടി വന്നാൽ ദേവസ്വം മന്ത്രിയെ വീടിന് പുറത്തേക്ക് ഇറക്കാതെ തടയാൻ കഴിയും. എന്നാൽ, ഇപ്പോൾ അത്തരം പ്രതിഷേധങ്ങളിലേക്ക് പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിൽ സർക്കാർ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. പോലീസ് യൂണിഫോം യുവതികൾക്കായി ദുരുപയോഗം ചെയ്തു. പോലീസ് ഹെൽമറ്റും ചട്ടയും നൽകിയത് പോലീസ് നിയമങ്ങളുടെ ലംഘനമാണ്. ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്രയിൽ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിതയും നടപ്പന്തൽ വരെ എത്തിയതിന് പിന്നാലെയാണ് കെ.സുരേന്ദ്രന്റെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ