മിച്ചഭൂമി വില്‍പ്പന ആരോപണത്തില്‍ മുഖം നഷ്ടപ്പെട്ട് സിപിഐ ; വിജയന്‍ ചെറുകരയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയേക്കും

കെ രാജന്‍ എംഎല്‍എയ്ക്ക് വയനാട് ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്
മിച്ചഭൂമി വില്‍പ്പന ആരോപണത്തില്‍ മുഖം നഷ്ടപ്പെട്ട് സിപിഐ ; വിജയന്‍ ചെറുകരയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയേക്കും

വയനാട് : ഭൂമി പ്രശ്‌നത്തില്‍ സിപിഎമ്മിനോടു പോലും കൊമ്പുകോര്‍ത്ത് ശക്തമായ നിലപാടുമായി രംഗത്തുള്ള സിപിഐയ്ക്ക് തലവേദനയായിരിക്കുകയാണ് വയനാട്ടിലെ മിച്ച ഭൂമി വിഷയം. സര്‍ക്കാര്‍ മിച്ച ഭൂമി പണം വാങ്ങി സ്വകാര്യവ്യക്തിക്ക് പതിച്ചുകൊടുക്കാന്‍ സിപിഐ ജില്ലാ സെക്രട്ടറി കൂടി കൂട്ടുനിന്നു എന്ന ആരോപണം സിപിഐയെ വലിയ പ്രതിസന്ധിയിലാണ് ആക്കിയിരിക്കുന്നത്. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് വലിയ തോതില്‍ കോട്ടം തട്ടിക്കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. 

നിലവിലെ സാഹചര്യത്തില്‍ മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ തല്‍സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഇന്നുചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. വിജയന്‍ ചെറുകരയെ അന്വേഷണം തീരും വരെയെങ്കിലും മാറ്റിനിര്‍ത്തണമെന്ന് ജില്ലാ  എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെടുമെന്നാണ് സൂചന. 

കെ രാജന്‍ എംഎല്‍എയ്ക്ക് വയനാട് ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാകും ഇതു സംബന്ധിച്ച് പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കുക. സത്യന്‍ മൊകേരി യോഗത്തില്‍ പങ്കെടുക്കും. 

നിലവില്‍ വയനാട്ടില്‍ സിപിഐയില്‍ വിഭാഗീയത രൂക്ഷമാണ്. വിജയന്‍ ചെറുകര, ഇ ജെ ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും, പികെ മൂര്‍ത്തിയുടെ നേതൃത്വത്തില്‍ മറുവിഭാഗവും ജില്ലയില്‍ സജീവമാണ്. കാനം രാജേന്ദ്രന്‍ കഴിഞ്ഞ തവണ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് പികെ മൂര്‍ത്തിയെയാണ്. എന്നാല്‍ ജില്ലാ സമ്മേളനത്തില്‍ മൂര്‍ത്തിയെ ജില്ലാ എക്‌സിക്യൂട്ടീവില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com