കൊല്ലം : റോഡിൽ കിടന്നയാളെ രക്ഷിക്കാൻ ശ്രമിച്ചത് യുവാവിന് വിനയായി. അവശത നടിച്ച് റോഡിൽ കിടന്നയാൾ രക്ഷിക്കാനെത്തിയ യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 27,000 രൂപയും ഇയാൾ കവർന്നു. ചവറ പടിഞ്ഞാറ്റക്കര പൈപ്പ് ജംക്‌ഷനു തെക്കുവശം എസ്എൻവി എൽപിഎസിനു സമീപം വ്യാഴാഴ്ച രാത്രി 11നായിരുന്നു സംഭവം. തേവലക്കര പടിഞ്ഞാറ്റക്കര ആർഎ ഭവനത്തിൽ രതീഷ്കുമാറിനാണ് (35) സഹായിക്കാനെത്തി പണം നഷ്ടമായത്.
കടയിൽ നിന്നും വീട്ടിലേക്കു സ്കൂട്ടറിൽ വരുമ്പോൾ സ്കൂളിനു പടിഞ്ഞാറെ റോഡിനു വളവിൽ ഒരാൾ കമിഴ്ന്നു കിടക്കുന്നതു കണ്ട് രതീഷ് സ്കൂട്ടർ നിർത്തി. തുടർന്ന് ആളുടെ സമീപത്തെത്തിയ രതീഷ് ഇയാളെ പൊക്കിയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ രതീഷിന്റെ കഴുത്തിനു പിന്നിൽ ശക്തിയായി അടിച്ച് പോക്കറ്റിൽനിന്നു പഴ്സ് വലിച്ചെടുത്ത് ഓടി മറയുകയായിരുന്നു.
അടിയേറ്റു തരിച്ചുനിന്ന രതീഷിന് ആളിനെ തിരിച്ചറിയാനായില്ല. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. ആശുപത്രിയിൽ ചികിത്സ തേടി. സോഷ്യൽ മീഡിയ കൂട്ടായ്മയിലെ അവശതയനുഭവിക്കുന്ന സുഹൃത്തുക്കളുടെ കുടുംബങ്ങളെ സഹായിക്കാൻ സ്വരൂപിച്ച പണമാണ് നഷ്ടമായത്. തെക്കുംഭാഗം പൊലീസ് അന്വേഷണം തുടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ