സഭാ കവാടത്തിലെ യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടരാന്‍ തീരുമാനം

സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതിനെക്കുറിച്ച് യുഡിഎഫ് നേതൃയോഗം ആലോചിക്കുമെന്ന് രമേശ് ചെന്നിത്തല
സഭാ കവാടത്തിലെ യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടരാന്‍ തീരുമാനം

തിരുവനന്തപുരം : ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, പൊലീസ് നിയന്ത്രണങ്ങള്‍ നീക്കുക തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ച് സഭാ കവാടത്തിലെ പ്രതിപക്ഷ  എംഎല്‍എമാരുടെ സത്യഗ്രഹ സമരം തുടരും. രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ശബരിമലയില്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ നീട്ടിയിട്ടുള്ളത്. 

നിരോധനാജ്ഞ ഇനിയും നീട്ടുമോ എന്നതിനെ ആശ്രയിച്ച് സമരം ഏതു തരത്തില്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് യോഗം തീരുമാനിച്ചു. ഇപ്പോള്‍ സത്യഗ്രഹ സമരം നടത്തുന്ന വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊഫ. എന്‍ ജയരാജ് എന്നിവരെ മാറ്റി പുതിയ നേതാക്കളെ സമരത്തിന് നിയോഗിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. 

എന്നാല്‍ തല്‍ക്കാലം ഇവര്‍ തുടരട്ടെ, നിരോധനാജ്ഞ നാളെ വീണ്ടും നീട്ടുകയാണെങ്കില്‍ ഇക്കാര്യം പരിഗണിച്ചാല്‍ മതിയെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ചോദ്യോത്തര വേള റദ്ദാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു. ഇനി തിങ്കളാഴ്ചയാണ് സഭ സമ്മേളിക്കുക. 

ഈ സാഹചര്യത്തില്‍ സമരം നിയമസഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നതും യുഡിഎഫ് ആലോചിക്കുന്നുണ്ട്. സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതിനെക്കുറിച്ച് യുഡിഎഫ് നേതൃയോഗം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കറും സര്‍ക്കാറും ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.  ശബരിമല വിഷയത്തില്‍ ഇത് അഞ്ചാം തവണയാണ് നിയമസഭ സ്തംഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com