പൊലീസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യം; പുറത്തിറങ്ങാനാകില്ല
കണ്ണൂര്‍ : പൊലീസ് ഉദ്യോഗസ്ഥരെ ഫെയ്‌സ്ബുക്കില്‍ ആക്ഷേപിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എംപി ആന്റണിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ഡിവൈഎസ്പിമാരായ പിപി സദാനന്ദന്‍, പ്രിന്‍സ് എന്നിവര്‍രെ ആക്ഷേപിക്കുകയും ഭീഷണി മുഴക്കിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്.
ജാമ്യം ലഭിച്ചെങ്കിലും സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ സുരേന്ദ്രന്‍ റിമാന്‍ഡിലാണ്. അതിനാൽ പുറത്തിറങ്ങാനാകില്ല. ഈ കേസില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍. അദ്ദേഹത്തെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും.
അതേസമയം സിപിഎമ്മും സര്‍ക്കാരും തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമല വിഷയത്തില്‍ പരാജയപ്പെടുമെന്ന് തോന്നിയപ്പോഴാണ് തനിക്കെതിരെ കൂടുതല്‍ കേസുകളുമായി പൊലീസ് രംഗത്തുവരുന്നത്. തനിക്കെതിരെ പൊലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ