എംവി ഗോവിന്ദന്‍ സിപിഎമ്മിന്റെ താത്കാലിക സെക്രട്ടറിയായേക്കും; കോടിയേരി ആറ് മാസത്തേക്ക് കൂടി അവധിയില്‍

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടായേക്കും
എംവി ഗോവിന്ദന്‍ സിപിഎമ്മിന്റെ താത്കാലിക സെക്രട്ടറിയായേക്കും; കോടിയേരി ആറ് മാസത്തേക്ക് കൂടി അവധിയില്‍

തിരുവനന്തപുരം: അനാരോഗ്യത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധി നീട്ടുന്നു. ആറ് മാസത്തേക്ക് കൂടിയാണ് കോടിയേരി അവധി ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ സിപിഎമ്മിന് താത്കാലികമായി പുതിയ സെക്രട്ടറി നിലവില്‍ വരും. വെള്ളിയാഴ്ച  ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമാകുമെന്നാണ് സൂചന.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കിയേക്കുമെന്നാണ് സൂചന. അതേസമയം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെയും സെക്രട്ടറിയേറ്റംഗങ്ങളായ ഇപി ജയരാജന്റെയും എ വിജയരാഘവന്റെയും പേരുകള്‍ കൂടി പരിഗണനയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇപി ജയരാജന്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചേക്കും. അസുഖബാധിതനായ കോടിയേരി രണ്ടുമാസക്കാലമായി ചികിത്സയിലാണ്. തുടര്‍ന്ന് അദ്ദേഹമിപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. തുടര്‍ ചികിത്സകള്‍ക്ക് അടുത്തമാസം തന്നെ അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോകും.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സെക്രട്ടറിയുടെ അഭാവം പാര്‍ട്ടി പരിപാടികളെ ബാധിക്കാതിരിക്കുവാനാണ് പകരം ഒരാള്‍ക്ക് ചുമതല കൈമാറുന്നത്. ഇതിനിടെ മന്ത്രിസഭാ പുന:സംഘടനയെ സംബന്ധിച്ച അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഒരു ചര്‍ച്ച പാര്‍ട്ടിഘടകത്തില്‍ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഈ മാസം ആറിന് എകെജി സെന്ററില്‍ ചേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com