യൂണിവേഴ്‌സിറ്റി കോളജ് അവിടെ നിന്ന് മാറ്റണം; ഉപദേശം നിര്‍ത്തി പിണറായി സ്വയം നന്നാകണം; കെ മുരളീധരന്‍

യൂണിവേഴ്‌സിറ്റി കോളജ് ചരിത്രസ്മാരകമായി മാറ്റുകയാണ് ഏകപരിഹാരമെന്ന് കെ മുരളീധരന്‍ 
യൂണിവേഴ്‌സിറ്റി കോളജ് അവിടെ നിന്ന് മാറ്റണം; ഉപദേശം നിര്‍ത്തി പിണറായി സ്വയം നന്നാകണം; കെ മുരളീധരന്‍

തിരുവനന്തപുരം: ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് മാറിയെന്ന് എംപിയും കോണ്‍ഗ്രസ് നേതാവുമായ മുരളീധരന്‍. കോളജ് അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റണം. പകരം ചരിത്രസ്മാരകമായി മാറ്റുകയാണ് ഏകപരിഹാരമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡാഷ് പറഞ്ഞ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ സിപിഎം ഇപ്പോള്‍ നരേന്ദ്രമോദിക്ക് ജയ് വിളിക്കുകയാണ്. ഉപദേശം നിര്‍ത്തി പിണറായി വിജയന്‍ സ്വയം നന്നാകണമെന്നും മുരളീധരന്‍ പറഞ്ഞു.  വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളും നേതാക്കളും ബിജെപിയില്‍ ചേക്കേറുന്നതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് സിപിഎം പണ്ടുതൊട്ടേ പറയുന്നതാണ്. അതിന്റെ തെളിവുകളാണിപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസുകാര്‍ എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ കഴിയില്ല. ബിജെപി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോവുന്ന ആട്ടിന്‍കുട്ടിയെ പോലെ കുറേയുണ്ട്. പറയാന്‍ വേറെ വാക്കുണ്ട്. പക്ഷേ, അത് പറയുന്നില്ലെന്നും തത്കാലം ഡാഷ് എന്ന് മാത്രം കണക്കാക്കിയാല്‍ മതിയെന്നുമായിരുന്നു പിണറായിയുടെ വാക്കുകള്‍.

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നേമം സ്വദേശി ഇജാബിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് ഇജാബെന്ന് പൊലീസ് പറയുന്നു. അതേസമയം, മുഖ്യ പ്രതികളെക്കുറിച്ച് ഇനിയും സൂചനയില്ല.

ഇതിനിടെ, യൂണിവേഴ്‌സിറ്റി കോളജില്‍ വച്ച് കുത്തേറ്റ അഖിലിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഒളിവിലുളള പ്രതികള്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. പ്രതികള്‍ എവിടെയെന്ന് പൊലീസിന് അറിയാമെന്നും അവരെ സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ തന്നെ ആരോപിക്കുന്നുണ്ട്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോളേജിന് അവധി നല്‍കി.

പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി നസീം, അമര്‍, അദ്വൈത്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ രണ്ട് ദിവസമായി ഒളിവിലാണ്. പ്രതികളെ പിടികൂടാന്‍ ശ്രമം തുടരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ഇവര്‍ കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായും വിവരമുണ്ട്. പ്രതികളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം ഉടന്‍ കീഴടങ്ങിയേക്കാനാണ് സാധ്യത.

വധശ്രമത്തിനാണ് പൊലീസ് ഈ 7 പേര്‍ക്കെതിരെ കേസെടുത്തിട്ടുളളത്. പ്രതികളായ ശിവരഞ്ജിത്തും നിസാമും പിഎസ്!സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവരാണ്. ശിവരഞ്ജിത്താണ് കാസര്‍കോട് ജില്ലയുടെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com