പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കേസുകളുടെ വിശദവിവരങ്ങള്‍ ചേര്‍ത്ത് പുതുക്കിയ പത്രികയാണ് നല്‍കിയത്
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട : പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കേസുകളുടെ വിശദവിവരങ്ങള്‍ ചേര്‍ത്ത് പുതുക്കിയ പത്രികയാണ് നല്‍കിയത്. അഭിഭാഷകര്‍ക്കൊപ്പമെത്തിയാണ് സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കിയത്. 

ആദ്യം നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ 20 കേസുകളുണ്ടെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം സുരേന്ദ്രനെതിരെ 243 കേസുകള്‍ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കിയത്. ശബരിമല ഹര്‍ത്താലും പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തനിക്കെതിരെ കള്ളക്കേസുമായി സര്‍ക്കാര്‍ രംഗത്തു വരികയാണെന്ന് സുരേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. 

ആദ്യം കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയില്‍ കാലു കുത്തരുതെന്ന് വിലക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാന്‍ 242 പുതിയ കേസ്സുകള്‍ കൂടി എടുത്തിരിക്കുന്നു. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ തനിക്ക് ഇതുവരെ സമന്‍സ് നല്‍കാന്‍ പോലും തയ്യാറായിട്ടില്ല. അതിജീവിക്കും നമ്മളിതിനെയും. നമുക്കു തോറ്റുകൊടുക്കാനാവില്ല ഈ ശബരീശ മണ്ണില്‍.....എന്നായിരുന്നു സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്. 

പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രണ്ട് തവണ എംപിയായിരുന്ന ആന്റോ, മൂന്നാമൂഴം തേടിയാണ് വീണ്ടും മല്‍സരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com