തൊടുപുഴ: ചിന്നക്കനാൽ നടുപ്പാറയിൽ എസ്റ്റേറ്റ് ഉടമ ജേക്കബ് വർഗീസ് (40), തൊഴിലാളി മുത്തയ്യ (55) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ തോട്ടം സൂപ്പർവൈസർ കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ (36) അറസ്റ്റിൽ. മധുരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തേനി വഴി പഴനിക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണു ബോബിൻ പിടിയിലായത്. ബോബിനായി വയനാട്ടിലും തമിഴ്നാട്ടിലും പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ബുധാനാഴ്ച്ച രാത്രി ഒൻപതോടെ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളുടെ ഇടതു കൈയ്ക്ക് പരുക്കുണ്ട്.
പ്രതിയെ സഹായിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ചേരിയാർ കറുപ്പൻ കോളനി സ്വദേശി ഇസ്രബേൽ (30) ഭാര്യ കപില (23) എന്നിവർ റിമാൻഡിലാണ്. തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെൻ (കൈതയിൽ) ജേക്കബ് വർഗീസിന്റെ (രാജേഷ്) മൃതദേഹം ഏലത്തോട്ടത്തിലും, തൊഴിലാളി ചിന്നക്കനാൽ പവർഹൗസ് സ്വദേശി മുത്തയ്യയുടെ മൃതദേഹം ഏലം സ്റ്റോറിലുമാണ് കണ്ടെത്തിയത്. ജേക്കബിന്റെ നെഞ്ചിൽ വെടിയേറ്റിരുന്നു. മുത്തയ്യയുടെ തലയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ