കൊച്ചി: സി എ വിദ്യാർഥിനി മിഷേൽ ഷാജിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം രണ്ട് യുവാക്കൾക്കു നേരെ. മിഷേലിനെ ബൈക്കിൽ പിന്തുടർന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുനരാരംഭിക്കുകയാണ്. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരസ്യം നൽകി.
2017 മാർച്ച് അഞ്ചിന് വൈകിട്ട് ആറ് മണിയോടെ കലൂർ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ വന്നിറങ്ങിയ രണ്ട് പേർക്കായാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. ഇതേ ദിവസമാണ് കൊച്ചിയിലെ ഹോസ്റ്റലിൽനിന്ന് പുറത്തുപോയ മിഷേലിനെ കാണാതായത്. ആറാം തിയതി മിഷേലിന്റെ മൃതദേഹം കൊച്ചി കായലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മിഷേൽ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെയും കൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ.
അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് മിഷേലിന്റെ കുടുംബം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ നടന്ന അന്വേഷണത്തിൽ വിട്ടുപോയ കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ യുവാക്കളെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സാധിക്കാതിരുന്നതിനാൽ ഇവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇമ്മാനുവൽ പോൾ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ