ബിജെപിക്ക് ജനങ്ങളോട് സംസാരിക്കാന്‍ വിഷയമില്ലാതായി: കാനം രാജേന്ദ്രന്‍

ശബരിമല-അതിര്‍ത്തി വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുത് എന്ന തെരഞ്ഞെടുപ്പ് കമ്മീന്റെ നിര്‍ദേശത്തോടെ ബിജെപിക്ക് ജനങ്ങളോട് സംസാരിക്കാന്‍ വിഷയമില്ലാതായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി
ബിജെപിക്ക് ജനങ്ങളോട് സംസാരിക്കാന്‍ വിഷയമില്ലാതായി: കാനം രാജേന്ദ്രന്‍

കോട്ടയം: ശബരിമല-അതിര്‍ത്തി വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുത് എന്ന തെരഞ്ഞെടുപ്പ് കമ്മീന്റെ നിര്‍ദേശത്തോടെ ബിജെപിക്ക് ജനങ്ങളോട് സംസാരിക്കാന്‍ വിഷയമില്ലാതായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ബിജപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഒരേശബ്ദമാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു. 


അതേസമയം, തെരഞ്ഞെടുപ്പില്‍ ശബരിമല സുപ്രീംകോടതി വിധി പ്രചാരണ വിഷയമാക്കരുത് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് എതിരെ ബിജെപി രംഗത്തെത്തി.  ശബരിമലയെക്കുറിച്ച് പറയരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആരാണ് അധികാരം നല്‍കിയതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു. കമ്മീഷന്‍ അമിതാധികാരം പ്രയോഗിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് ചട്ടത്തില്‍ ആവശ്യപ്പെടുന്നത് ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല, അപരനിന്ദ പാടില്ല എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണുള്ളത് അല്ലാതെ ഒരു വിഷയം ചര്‍ച്ച ചെയ്യരുതെന്നല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബാബറി മസ്ജിദിനെക്കുറിച്ച് പറയാം എന്നാല്‍ ശബരിമലയെക്കുറിച്ച് പറയാന്‍ പാടില്ലയെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സുപ്രീം കോടതി വിധിയെ മാനിക്കുന്നു. എന്നാല്‍ വിധിയുടെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും സുരേന്ദ്രന്‍ ചോദിച്ചു. പക്ഷം പിടിച്ചുള്ള നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റേത്.

ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഉള്ളില്‍ നിന്ന് ഏത് വിഷയത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പറ്റണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.സിപിഎം ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതും കോണ്‍ഗ്രസ് പശുവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രശ്‌നമില്ല. ശബരിമല മാത്രമാണ് പ്രശ്‌നമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com