കോഴിക്കോട്: കൂടത്തായിയില്‍ കൊല്ലപ്പെട്ട ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങൾ ആശുപത്രിയില്‍ നിന്നും കൈപ്പറ്റിയത് ജോളിയാണ്. ആശുപത്രി ജീവനക്കാർ കൈമാറിയ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചെന്നാണ് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
മരണസമയത്ത് സിലി അണിഞ്ഞിരുന്ന സ്വര്‍ണവും സിലിയുടെ കൈവശമുണ്ടായിരുന്ന 30 പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്ന് അന്വേഷണ സംഘത്തെ ബന്ധുക്കൾ അറിയിച്ചിരുന്നു. ആഭരണങ്ങള്‍ മുഴുവന്‍ സിലി പള്ളിയിലെ ഭണ്ഡാരത്തിലിട്ടെന്നാണ് ഷാജു സിലിയുടെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നത്. അതിനാല്‍ ആഭരണങ്ങള്‍ ചോദിച്ച് വരേണ്ടതില്ലെന്നും ഇവിടെ ആഭരണങ്ങളൊന്നുമില്ലെന്നും ഷാജു നേരത്തെ പറഞ്ഞിട്ടുണ്ട്.
സിലിയുടെ കൈവശമുണ്ടായിരുന്ന സഹോദരിയുടെ വളയെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഷാജുവും ജോളിയും ചേർന്ന് ഒരു പുതിയ വള വാങ്ങി സിലിയുടെ സഹോദരന്‍റെ പക്കല്‍ കൊടുക്കുകയായിരുന്നു. ആഭരണങ്ങളൊന്നും കൈവശമില്ലെന്ന ഷാജുവിന്‍റെ വാദങ്ങള്‍ പൊളിക്കുന്നതാണ് ജോളിയുടെ മൊഴി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ