കോഴിക്കോട്: എലത്തൂരില്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. ആത്മഹത്യ ചെയ്ത രാജേഷിന്റെ മൃതദേഹവുമായാണ് പ്രവര്‍ത്തകര്‍ ഉപരോധം നടത്തുന്നത്. പൊലീസ്- സിപിഎം ഒത്തുകളി ആരോപിച്ചാണ് പ്രതിഷേധം.
രാജേഷിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. വിഷയത്തില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട പല തെളിവുകളും തേച്ചുമാച്ചു കളയാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രവര്‍ത്തര്‍ ആരോപിച്ചു. നൂറോളം ബിജെപി പ്രവര്‍ത്തകരാണ് കുത്തിയിരിപ്പ് പ്രതിഷേധവുമായി രംഗത്തുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരാണ് ഇതുവരെ അറസ്റ്റിലായത്. സിപിഎം പ്രാദേശിക നേതാക്കളായ ശ്രീലേഷ്, ഷൈജു എന്നിവരാണ് ആദ്യ പിടിയിലായത്. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇന്ന് എലത്തൂര്‍ സ്വദേശി മുരളി, വെള്ളയില്‍ സ്വദേശി ഖദ്ദാസി എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 30ഓളം പേര്‍ പ്രതികളാണ്.
ഇന്ന് അറസ്റ്റിലായ മുരളിയും ഖദ്ദാസിയും സംഭവവുമായി നേരിട്ട് ബന്ധമുള്ളവരാണ്. രാജേഷിനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തില്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തവരില്‍ പ്രധാനിയാണ് ഖദ്ദാസിയെന്ന് പൊലീസ് പറയുന്നു. സിഐടിയു ഓട്ടോ ഡ്രൈവര്‍ യൂണിയന്‍ എലത്തൂര്‍ സെക്രട്ടറി കൂടിയാണ് ഖദ്ദാസി. ഖദ്ദാസിയാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം തുടക്കമിട്ടതെന്നും മുരളിയും വിഷയത്തില്‍ സജീവമായി ഇടപെട്ടതായും പൊലീസ് പറയുന്നു. രാജേഷിനെ 30ഓളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചപ്പോള്‍ അതിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയാണ് മുരളി. 26ഓളം പേരെ ഇനിയും പിടികൂടാനുണ്ടെന്നും വൈകീട്ടോടെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ