കണ്ണൂർ: രണ്ടാം ക്ലാസുകാരൻ മുഹമ്മദ് മാസിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു... സ്കൂൾ തുറക്കണോ... തലയാട്ടിക്കൊണ്ട് വേണമെന്ന് മാസിന്റെ മറുപടി. ഈ വർഷം തുറക്കണോ എന്നായി മുഖ്യമന്ത്രി. വേണ്ടെന്ന് മാസിൻ. ഇരുവരും തമ്മിലുള്ള ചർച്ച എന്തായാലും വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.
ചക്കരക്കല്ലിൽ സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ തെരഞ്ഞെടുപ്പ് പ്രവർത്തനാവലോകനത്തിനെത്തിയ മുഖ്യമന്ത്രി യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കാണാനായി കാത്തുനിൽക്കുകയായിരുന്നു മാസിൻ. സിപിഎം ഏരിയാ സെക്രട്ടറി പികെ ശബരീഷിനൊപ്പം പുറത്തിറങ്ങിയ മുഖ്യമന്ത്രി നല്ല മാസ്കാണല്ലോയെന്ന് മാസിനോട് കുശലം പറഞ്ഞു. സാറിനെ കാണാനായി കാത്തുനിൽക്കുകയാണെന്ന് പൊലീസുകാർ പറഞ്ഞു.
പിന്നാലെ, കുനിഞ്ഞ് ഏതു ക്ലാസിലാണെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. സ്കൂളില്ലല്ലോ എന്ന് കുട്ടി. പിന്നെയും ചോദിച്ചപ്പോൾ രണ്ടാം ക്ലാസിലെന്ന് മറുപടി. ഓൺലൈൻ ക്ലാസില്ലേയെന്നും പരീക്ഷയില്ലേയെന്നുമെല്ലാം മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ. ഒടുവിലാണ് സ്കൂൾ തുറക്കൽ ’ചർച്ച’യായത്. അഞ്ചരക്കണ്ടി പാളയത്തെ മാപ്പിള എൽപി സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് മാസിൻ ബാവോട് ദാറുൽഹുദയിലെ തൗഫീഖിന്റെ മകനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ