വാഗമണ്‍ നിശാപാര്‍ട്ടി : നടിയെ രക്ഷിക്കാന്‍ പ്രമുഖ നടന്‍ ഇടപെട്ടു ?; അന്വേഷണം ഊര്‍ജ്ജിതം

അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : വാഗമണ്‍ നിശാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിനെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ മലയാളത്തിലെ പ്രമുഖ നടനും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇടപെട്ടതായി ആരോപണം. ഇവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് നടിയെ ആദ്യം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ അന്വേഷണം ശക്തമായതോടെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു. 

നിശാപാര്‍ട്ടിയില്‍ നിന്നും എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്‌സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നീ ലഹരി മരുന്നുകളാണ് കണ്ടെടുത്തത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്.

തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചു നല്‍കിയത്. കേസിലെ ഒമ്പതാം പ്രതിയായ ബ്രിസ്റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെ മുതല്‍ ബന്ധമുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. നടിയുടെ കൈവശം വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കണ്ടെത്തിയില്ല എന്ന ന്യായം പറഞ്ഞായിരുന്നു ആദ്യം വിട്ടയച്ചത്.

നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ഉള്‍പ്പെടെ ചെയ്തിട്ടുള്ള നടന്‍, സംഭവ സമയത്ത് വാഗമണ്ണില്‍ മറ്റൊരു റിസോര്‍ട്ടിലുണ്ടായിരുന്നു. ബ്രിസ്റ്റിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം തന്റെ പൊലീസ് ബന്ധങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. കൊച്ചിയിലെ പൊലീസ് ഉദ്യോ​ഗസ്ഥരിൽ  ഒരാളും ഇവര്‍ക്കായി ഇടപെടല്‍ നടത്തിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com