കൊല്ലം: ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് രണ്ടര കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി പിടിയില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് യുവതി പണം തട്ടിയെടുത്തത്. കൊല്ലം ജില്ലയിലെ പുനലൂരില്‍ 17ഓളം പേരാണ് തട്ടിപ്പിന് ഇരയായത്.
കഴിഞ്ഞ ആറ് മാസമായി നീതു തട്ടിപ്പ് തുടങ്ങിയിട്ട്. ബാങ്കിന്‍റെ വിവിധ ശാഖകളില്‍ മാനേജർ, ഓഫീസ് അസിസ്റ്റന്‍റ്, മെസഞ്ചര്‍, ഡ്രൈവർ എന്നി തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്താണ് നീതു തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ കബളിപ്പിച്ച് രണ്ട് കോടി അറുപത് ലക്ഷം രൂപ യുവതി കൈക്കലാക്കി.
ബാങ്കില്‍ നിന്ന് വിരമിച്ച് ഉന്നത ഉദ്യോഗസ്ഥന്‍ വഴിയാണ് ജോലി തരപ്പെടുത്തുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മാനേജർ തസ്തിക പ്രതീക്ഷിച്ച് പണം നല്‍കിയ പുനലൂർ സ്വദേശിനികളായ രണ്ട് യുവതികള്‍ക്ക് നഷ്ടമായത് അറുപത് ലക്ഷം രൂപയാണ്. ഇവർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീതുവിനെ വാടക വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനിരയായ 17 പേരും പുനലൂർ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. നീതുവിന്‍റെ അടുത്ത ബന്ധുക്കളെയും എസ്ബിഐയില്‍ നിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിടുണ്ട്. യുവതിയെ പുനലൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ