കൊച്ചി; രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കുടുംബത്തിൽ നിന്ന് മാറി ജീവിക്കേണ്ടിവന്നവർ നിരവധിയാണ്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ആറ്റുനോറ്റു പിറന്ന കൺമണിയെ കൺനിറയെ കാണാനാവാതെയാണ് അദ്ദേഹം ബാഗ്ലൂരിൽ നിന്ന് മടങ്ങിയത്. ലോക്ക്ഡൗണിലായതോടെ കുഞ്ഞിന്റെ പേരിടൽ അടക്കമുള്ള ചടങ്ങുകൾക്കായി അച്ഛന്റെ വരവിനായി കാത്തിരിക്കുകയാണ് കുടുംബം.
ഫെബ്രുവരി ആറിനാണ് സുഹാസ് അച്ഛനായത്. ബാംഗളൂർ ആശുപത്രിയിൽവെച്ചാണ് ഭാര്യ ഡോ. വൈഷ്ണവി മകൾക്ക് ജന്മം നൽകിയത്. ഇരുവരും ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് ഫെബ്രുവരി എട്ടിന് എറണാകുളത്തേക്ക് പോന്നതാണ് കളക്ടർ. പിന്നെ മകളെ കാണാനായി ബാംഗളൂരുവിലെ വീട്ടിലേക്ക് പോകാനായിട്ടില്ല. സുഹാസിന്റെ വരവിനായി കുഞ്ഞും വൈഷ്ണവിയും വീട്ടിൽ കാത്തിരിക്കുകയാണ്. എന്നാൽ കൊറോണ ഭീതി മാറാതെ സുഹാസിന് കുഞ്ഞിനെ കാണാനാവില്ല.
സുഹാസിന് എത്താനാവാത്തതിനാൽ മകളുടെ പേരിടൽ ചടങ്ങ് അടക്കം മാറ്റിവെച്ചിരിക്കുകയാണ്. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഇപ്പോൾ ഉണ്ടാവണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. എന്നാൽ വീട്ടുകാര്യത്തേക്കാൾ വലുതാണല്ലോ നാട്ടുകാര്യം എന്നാണ് സുഹാസ് പറയുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് കൊറോണ പ്രവർത്തനങ്ങൾ നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ