തിരുവനന്തപുരം; വർക്കലയിൽ അമ്മയെ ക്രൂരമായി മർദിക്കുന്ന മകന്റെ ദൃശ്യങ്ങൾ കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ മകൻ റസാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തന്നെ ക്രൂരമായി മർദിച്ച മകനുവേണ്ടി അവസാനം അമ്മ തന്നെ പൊലീസ് സ്റ്റേഷനിൽ കയറി. മകനെ വിട്ടു കിട്ടാൻ വേണ്ടി അയിരൂർ പൊലീസ് സ്റ്റേഷനിലാണ് നിറകണ്ണുകളോടെ ഈ അമ്മ എത്തിയത്.
‘എന്റെ സ്വന്തം മോനല്ലേ, എനിക്കൊരു പരാതിയുമില്ല ’ സ്റ്റേഷന്റെ മുന്നിലെ കസേരയിലിരുന്നുകൊണ്ട് ഷാഹിദ വിതുമ്പി. കഴിഞ്ഞ ദിവസമാണ് അമ്മ ഷാഹിദയെ അതിക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. കാലു മടക്കി തൊഴിക്കുന്ന റസാഖിനു മുന്നിൽ തൊഴുകൈകളോടെ 'കൊല്ലരുതേ' എന്നു നിലവിളിക്കുകയായിരുന്നു ഷാഹിദ. സഹോദരിയാണ് മർദനം പകർത്തിയത്.
ഈ മാസം പത്താം തീയതിയാണ് സംഭവമുണ്ടായത്. തുടര്‍ച്ചയായി കൈ കൊണ്ട് അടിച്ചും കാല് കൊണ്ട് ചവിട്ടിയും അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹോദരി വിഡിയോ പകർത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ 'കാണിച്ചുകൊടുക്ക്, കൊണ്ടുപോയി കേസ് കൊടുക്ക്' എന്നാണ് റസാഖ് പറഞ്ഞത്. 'ചാവടീ, നീയവന്റെ കൈകൊണ്ട് ചാവടീ, എനിക്കിനിയൊന്നും ചെയ്യാൻ പറ്റത്തില്ല ’ എന്നു സഹോദരി പറയുന്നതും കേൾക്കാം.
ബസ് ജീവനക്കാരനായ റസാഖ് രാത്രി മദ്യപിച്ചു വീട്ടിലെത്തി സഹോദരിയുമായി വഴക്കിടുന്നതിനിടയിൽ തടസ്സം പിടിക്കാനെത്തിയതാണ് ഷാഹിദ. ദൃശ്യങ്ങൾ സഹോദരി റഹീമ മൊബൈലിൽ പകർത്തി പിതാവിന് അയച്ചു കൊടുത്തു. ഇതു സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ആരാഞ്ഞെങ്കിലും പരാതിയില്ലെന്നു മാതാവ് ഷാഹിദ തറപ്പിച്ചു പറഞ്ഞു. എന്നാൽ പൊലീസ് സ്വമേധയാ കേസെടുത്ത് റസാഖിനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ