കൊല്ലം; എട്ട് പേർക്ക് പുതുജീവിതം സമ്മാനിച്ച് വിടപറഞ്ഞ അനുജിത്ത് മലയാളികളുടെ മനസിൽ നോവായി മാറുകയാണ്. പുതിയ വീട്ടിൽ താമസം മാറി മാസങ്ങൾ പിന്നിടുമ്പോഴായിരുന്നു മരണം. അനുജിത്ത് വീടു വാങ്ങാനെടുത്ത ബാങ്ക് വായ്പ അടച്ചു തീർക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. 3.5 ലക്ഷം രൂപ വായ്പ തുകയാണ് സുഹൃത്തുക്കൾ അടച്ചുതീർക്കുന്നത്.
പുത്തൂർ കുളക്കട തിയറ്ററിനു സമീപം കഴിഞ്ഞ വർഷമാണ് അനുജിത്ത് വീട് വാങ്ങിയത്. ഈ വർഷം ജനുവരി 26ന് ആയിരുന്നു ഉത്രാടം എന്ന പേരിട്ട പുതിയ വീടിന്റെ പാലുകാച്ചൽ. സ്വർണം വിറ്റും കേരള ബാങ്ക് കൊട്ടാരക്കര സായാഹ്ന ശാഖയിൽ നിന്ന് 3.5 ലക്ഷം രൂപ വായ്പ എടുത്തുമാണ് പണം കണ്ടെത്തിയത്. മുതലും പലിശയും ചേർത്ത് 3.49 ലക്ഷം രൂപയാണ് അടയ്ക്കേണ്ടത്.
അനുജിത്ത് അപകടത്തിൽപെട്ടപ്പോൾ കൂട്ടുകാർ ചേർന്ന് ചികിത്സാ ആവശ്യത്തിന് തുക സമാഹരിച്ചിരുന്നു. ഇതിൽ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ചെലവായതിന്റെ ബാക്കി തുകയ്ക്ക് ഒപ്പം പോരാത്ത തുകയും സമാഹരിച്ച് അടുത്ത ദിവസം തന്നെ വായ്പ തിരിച്ചടയ്ക്കുമെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി. കുടുംബത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇളവ് ലഭിക്കുമോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ഈ മാസം 14ന് രാത്രി 11ന് കലയപുരത്തുണ്ടായ ബൈക്ക് അപകടത്തിലാണ് അനുജിത്തിന് ഗുരുതരമായി പരുക്കേറ്റത്. 17ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അനുജിത്തിന്റെ ആഗ്രഹപ്രകാരം ഹൃദയവും ഇരുകൈകളും ഉൾപ്പെടെ 8 അവയവങ്ങൾ ദാനം ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ