വയനാട്; പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ ആജീവനാന്തം കഠിന തടവിന് ശിക്ഷിച്ചു. കൂടാതെ 1.55 ലക്ഷം രൂപ പിഴയും നൽകണം. വൈത്തിരി സ്വദേശി ബാലനെയാണ്(33) കൽപറ്റ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി കെ.രാമകൃഷ്ണന്റേതായിരുന്നു വിധി.
2015ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. ആശുപത്രിയിൽ നടന്ന പ്രസവ ശേഷമാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റം തെളിയിക്കപ്പെട്ടത്.
അക്രമത്തിന് ഇരയായ കുട്ടിക്ക് വിക്റ്റിം കോംപൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നൽകാനും ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി.സിന്ധു ഹാജരായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ