തിരുവനന്തപുരം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാഭവനിൽ ആര്യാ ദേവനെ (23) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് പിടിയിലായത്. തിരുവല്ലം പാച്ചല്ലൂർ കുമിളി ലെയ്നിൽ വത്സലാഭവനിൽ പ്രദീപ് (രാജേഷ് കുമാർ-32) ആണ് അറസ്റ്റിലായത്.
ആര്യയെ വിവാഹം കഴിക്കുമ്പോൾ രാജേഷിന് മറ്റൊരു ഭാര്യയും മക്കളുമുണ്ടായിരുന്നു. ആര്യയെ വിവാഹം കഴിച്ചതിനു ശേഷം ഭർത്താവിന്റെ ആദ്യ ഭാര്യയുടെ പേരിൽ ഇരുവരും നിത്യവും വഴക്കായിരുന്നു. കുറച്ചുനാളായി ആര്യയും ഇരട്ടകളായ മക്കളും അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്.
മൂന്ന് ആഴ്ച മുൻപ് രാത്രിയിൽ രാജേഷ് ആര്യയുടെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. നിരന്തരം ഫോണിൽ കൂടി പണം ചോദിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ കുട്ടികളുടെ കരച്ചിൽ കേട്ട് ആര്യയുടെ അമ്മയും സഹോദരിയും വാതിലിൽ തട്ടി വിളിച്ചിട്ടും തുറന്നില്ല. വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കുമ്പോഴാണ് അവശ നിലയിൽ ആര്യയെ കാണുന്നത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, മറ്റൊരു സ്ത്രീയുമായി നിയമപരമായി ബന്ധം നിൽക്കുമ്പോൾ വീണ്ടും വിവാഹം കഴിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തത്. മക്കൾ: ഹർഷൻ, ഹർഷിത് (ഒരു വയസ്സ് ).
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ