മരിച്ച കുഞ്ഞിന്റെ ശരീരവുമായി പൊട്ടിക്കരഞ്ഞ് അമ്മ നടുറോഡില്‍; സങ്കടക്കാഴ്ച; സഹായഹസ്തവുമായി നാട്ടുകാര്‍

ആശുപത്രിക്ക് മുന്നില്‍ കുഞ്ഞിന്റെ മൃതദേഹവുമായി കെട്ടിപ്പിടിച്ച് കരയുകയായിരുന്നു യുവതിയും അമ്മയും
മരിച്ച കുഞ്ഞിന്റെ ശരീരവുമായി പൊട്ടിക്കരഞ്ഞ് അമ്മ നടുറോഡില്‍; സങ്കടക്കാഴ്ച; സഹായഹസ്തവുമായി നാട്ടുകാര്‍

മലപ്പുറം; മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി നടുറോഡില്‍ നിന്ന് പൊട്ടിക്കരഞ്ഞ അമ്മയ്ക്ക് സഹായവുമായി ആംബുലന്‍സ് ഡ്രൈവറും നാട്ടുകാരും. തമിഴ്‌നാട് സ്വദേശിയായ ഉഷയും അമ്മയുമാണ് മരിച്ച കുഞ്ഞിന്റെ മൃതദേഹം എന്തു ചെയ്യണമെന്നറിയാതെ പൊട്ടിക്കരഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്‍വശത്താണ് നാടിനെ ഒന്നടങ്കം സങ്കടത്തിലാക്കിയ സംഭവമുണ്ടായത്. 

ആശുപത്രിക്ക് മുന്നില്‍ കുഞ്ഞിന്റെ മൃതദേഹവുമായി കെട്ടിപ്പിടിച്ച് കരയുകയായിരുന്നു യുവതിയും അമ്മയും. ഇതു കണ്ട ആംബുലന്‍സ് ഡ്രൈവറും സാന്ത്വനം വൊളന്റിയര്‍ ക്യാപ്റ്റനുമായ നൗഫലും സുഹൃത്ത് ഇര്‍ഷാദും ഇവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തമിഴ്‌നാട് മേല്‍മുത്തന്നൂര്‍ സ്വദേശിയാണ് ഉഷ. ഭര്‍ത്താവ് സത്യരാജിനും അമ്മ കുപ്പുവിനുമൊപ്പം പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് 5 വര്‍ഷമായി ഇവരുടെ താമസം.
 
ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഗര്‍ഭിണിയായത്. ജില്ലാ ആശുപത്രിയിലായിരുന്നു പരിചരണം. ഏഴാം മാസത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ രണ്ടാഴ്ച മുന്‍പ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മാസം തികയാതെ പ്രസവിച്ചു. ഹൃദയമിടിപ്പ് കുറവായിരുന്ന കുട്ടി വൈകാതെ മരിച്ചു. ഇതോടെ സത്യരാജ് ഉഷയെ ഉപേക്ഷിച്ച് പോയി. 

ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോഴേക്കും കയ്യിലെ പണമെല്ലാം തീര്‍ന്നു. പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. കുഞ്ഞിന്റെ മൃതദേഹം എന്തുചെയ്യും എന്നറിയാതെ ഹൃദയം തകര്‍ന്ന് നില്‍ക്കുകയായിരുന്നു ഉഷ. നഗരസഭാധ്യക്ഷന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നഗരസഭാ ശ്മശാനമായ അഞ്ജലിയില്‍ സംസ്‌കാരത്തിന് സൗകര്യം ഒരുക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com