തിരുവനന്തപുരം : ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്പീക്കറെ ചോദ്യം ചെയ്തത്.
കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്നു എന്നാണ് റിപ്പോര്‍ട്ട്.
യു എ ഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന്, സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്.
ഗൾഫ് മേഖലയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.
സ്പീക്കര്‍ക്ക് പറയാനുള്ളത് കസ്റ്റംസിനെ അറിയിച്ചെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. വിവരശേഖരണമാണ് നടത്തിയതെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് മൂന്നുതവണ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ശ്രീരാമകൃഷ്ണന്‍ ഹാജരായിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ